ഇസ്‌ലാം പ്രചരിച്ചത് സമാധാനത്തിന്റെ സന്ദേശത്തിലൂടെ - ഹൈദരലി ശിഹാബ് തങ്ങള്‍


തൃശ്ശൂര്‍ : സമാധാനസന്ദേശത്തിന്റെയും ദൈവവിശ്വാസത്തിന്റെയും മൂര്‍ച്ചയിലൂടെയാണ് ഇന്ത്യയിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഇസ്‌ലാം മതം പ്രചരിച്ചതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ 150 മഹല്ലുകളുടെ ഖാസിയായി ചുമതലയേല്‍ക്കുന്ന ബൈഅത്ത് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് കൊടുങ്ങല്ലൂരിലെത്തിയ മാലിക്ബ്‌നു ദീനാറുടെയും അനുചരന്മാരുടെയും പന്ഥാവിലൂടെയാണ്. അവരാരും തന്നെ വാളുകൊണ്ടല്ല ഇസ്‌ലാമിന്റെ ദിവ്യസന്ദേശം പകര്‍ന്നു നല്‍കിയത്. രക്തസാക്ഷിയേക്കാള്‍ വിലപ്പെട്ടത് ഗ്രന്ഥങ്ങളാണെന്നാണ് തിരുനബി പഠിപ്പിച്ചത്. ഇസ്‌ലാമിന്റെ പേനയില്‍ നിന്ന് നിര്‍ഗളിക്കുന്ന മഷിത്തുള്ളികള്‍ക്ക് രക്തസാക്ഷിയേക്കാള്‍ വിലയുണ്ട്. മിതത്വമാണ് ഇസ്‌ലാമിന്റെ സിദ്ധാന്തം-തങ്ങള്‍ ഓര്‍മിപ്പിച്ചു.

150 മഹല്ലുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രത്യേകം പ്രത്യേകം തങ്ങളെ ഖാസിയായി നിശ്ചയിക്കുന്ന ബൈഅത്ത് രേഖ കൈമാറി. തങ്ങള്‍ അവ സ്വീകരിച്ചതായി അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ശക്തന്‍ നഗര്‍ എം.ഐ.സി. മസ്ജിദ് അങ്കണത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.കെ.എ. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം.എം. മുഹിയുദ്ധീന്‍ മൗലവി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ. തങ്ങള്‍, സി.എം. ബഷീര്‍ ഫൈസി, നാസര്‍ ഫൈസി തിരുവത്ര, ഇബ്രാഹിം ഫൈസി പഴുന്നാന, ബഷീര്‍ ഫൈസി ദേശമംഗലം, ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഹംസ ബിന്‍ ജമാല്‍ ആമുഖപ്രഭാഷണം നടത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും ഉസ്മാന്‍ കല്ലാട്ടയില്‍ നന്ദിയും പറഞ്ഞു.