ഭാഷാ പഠനത്തോടുള്ള വിവേചനം അവസാനിപ്പിക്കണം: SKSSF

കോഴിക്കോട്: സംസ്ഥാനത്ത് ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അറബി, ഉറുദു തുടങ്ങിയ ഭാഷകളാടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജൂണ്‍ ഒന്നിന് ആരംഭിച്ചിട്ട് ഇതുവരെ അറബിയുടെ ഒരു ക്ലാസ്സു പോലും നടക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ഇതുവരെയായി അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളില്‍ യഥാക്രമം 3, 3, 4, 2 ക്ലാസ്സുകള്‍ മാത്രമാണ് നടന്നത്. മറ്റു ക്ലാസ്സുകളില്‍ ഒന്നു പോലും നടന്നിട്ടില്ല. ഉറുദു ക്ലാസ്സുകളും ചില ക്ലാസ്സുകളില്‍ ഇതുവരെ ഒന്നുപോലും നടന്നിട്ടില്ല. എന്നാല്‍ ആനുപാതികമായി ഭാഷാ പഠനത്തിന്റെ പകുതി മാത്രം ക്ലാസ്സുകള്‍ വേണ്ട മറ്റു വിഷയങ്ങള്‍ കൂടുതലായി പഠിപ്പിക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അറബി ഭാഷയെ പൂര്‍ണ്ണമായി ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ അതിന് പശ്ചാത്തലമൊരുക്കുന്ന രീതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

മതവും മതേതരത്വവും തിരിച്ചറിയണം: റശീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: വിശ്വാസികള്‍ മതവും മതേരത്വും തിരിച്ചറിഞ്ഞു വേണം ഇടപെടലുകള്‍ നടത്തേണ്ടതെന്ന് കേരള വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര രാജ്യത്ത് മതമൂല്യങ്ങള്‍ മുറുകെപിടിച്ചു എങ്ങനെ ജീവിക്കണമെന്ന് നമ്മെ പഠിപ്പിച്ചത് മമ്പുറം തങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദശമാണ് കേരളീയ മുസ്‌ലിംകളുടെ ഔന്നത്യത്തിനു ഹേതുകമായത്. മതമൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുന്നതിനോടൊപ്പം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിനു മമ്പുറം തങ്ങളെയാണ് നാം പാഠമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. എം.കെ ജാബിറലി ഹുദവി സ്വാഗതം പറഞ്ഞു.

ഇന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.

നേര്‍ച്ച പണവും മറ്റു സംഭാവാനകളും ഓണ്‍ലൈന്‍ വഴി സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ മഖാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. നേര്‍ച്ച വസ്തുക്കള്‍ ദാറുല്‍ഹുദാ ഓഫീസില്‍ ഏല്‍പിക്കാനുള്ള സൗകര്യവും സ്ജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Mamburam Andunercha

ഓണ്‍ലൈന്‍ ക്ലാസ്; ഭാഷാ പഠനം ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി: സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ പഠന ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനുവേണ്ടി ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.
- Samasthalayam Chelari

വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരം; സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവ് പ്രകാരം കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ 100 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അവസരം ഉണ്ടായിരിക്കെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി കോഴിക്കോട് ജില്ലയില്‍ ജുമുഅ:ക്ക് 40 പേരെ പരിമിതിപ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

04-06-2020 ന് കേന്ദ്രസര്‍ക്കാറും 05-06-2020 ന് സംസ്ഥാന സര്‍ക്കാറും ഇറക്കിയ ഉത്തരവ് പ്രകാരം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് കോവിഡ്-19 നിബന്ധനകള്‍ പാലിച്ച് പരമാവധി 100 പേര്‍ക്ക് അവസരം അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി കോഴിക്കോട് ജില്ലാ കലക്ടര്‍ 20-08-2020ന് ഇറക്കിയ DC KKD/4545/F4 ഉത്തരവില്‍ കോഴിക്കോട് ജില്ലയില്‍ 40 പേരെ പരിമിതപ്പെടുത്തിയത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലെന്നപോലെ വെള്ളിയാഴ്ച ജുമുഅ:ക്ക് കോഴിക്കോട് ജില്ലയിലും 100 പേര്‍ക്ക് അവസരം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari

മത രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളെ മാതൃകയാക്കണം: ബശീറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: പുതിയ കാലത്തെ മത രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ആത്മീയ നേതാവായി അറിയപ്പെട്ട മമ്പുറം തങ്ങള്‍ മലബാറിലെ മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം നിലകൊണ്ടില്ല. എല്ലാ മതസ്ഥരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മമ്പുറം തങ്ങളുടെ ജീവതവും സന്ദേശവും രാജ്യവ്യാപകമാക്കുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സംരംഭങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതം പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ളുഹ്ര്‍ നമസ്‌കാരാനന്തരം നടന്ന മൗലിദ് സദസ്സിന് മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹിജ്‌റയുടെ പൊരുള്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.

26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
- Mamburam Andunercha

മമ്പുറം ആണ്ടുനേർച്ച; നേർച്ചകൾ സ്വീകരിക്കാൻ സംവിധാനം

തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ ആണ്ടുനേർച്ചയുടെ ഭാഗമായി നേർച്ചകൾ സ്വീകരിക്കാൻ വിശ്വാസികളുടെ അഭ്യർ ത്ഥന മാനിച്ച് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. നേർച്ചകൾ അയയ്ക്കാൻ ഗൂഗിൾ പേ, ബാങ്ക് അക്കൗണ്ട് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മമ്പുറം മഖാം നടത്തിപ്പിന് നേതൃത്വം നൽകുന്ന ദാറുൽ ഹുദാ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

നേർച്ചകൾ അയക്കേണ്ട വിധം: ഗൂഗിൾ പേ (+91 9996 313 786), കനറാ ബാങ്ക് തിരൂരങ്ങാടി ശാഖ അക്കൗണ്ട് നമ്പർ: 0825201000445, ഐഎഫ്എസ് സി: CNRB0000825). വിവരങ്ങൾക്ക്: +91 9656 310 300, 9996 313 786 (മഖാം), 0494 2463 155, 2464 502 ( ദാറുൽഹുദാ)
- Mamburam Andunercha

വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: സമസ്ത

ചേളാരി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 വയസ്സാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച വിവരം പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സാമൂഹികവും സാംസ്‌കാരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കിടയാവുമെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

2020 ജൂലായ് 29ന് കേന്ദ്രമന്ത്രി സഭ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ നേരത്തെ വിവിധ മേഖലയില്‍പെട്ടവര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി-2020 അംഗീകരിച്ചത്. ജനാധിപത്യ-മതേതര മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും രാജ്യ പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം നിരാകരിക്കുന്നതാണ് പുതിയനയം.

ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അനന്തമായ തൊഴില്‍ സാദ്ധ്യതയുള്ളതും ഇന്ത്യയുടെ സമ്പദ്ഘടനയില്‍ മുഖ്യപങ്ക് വഹിക്കുന്നതുമായ അറബിഭാഷയെ പുതിയ വിദ്യാഭ്യാസ നയത്തില്‍ പരാമര്‍ശിക്കുന്നേയില്ല. പുതിയ തലമുറക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതി ആവിഷ്‌കരിക്കുന്നതിന് പകരം കേവലം മിത്തുകളും സങ്കല്‍പങ്ങളും സന്നിവേഷിപ്പിക്കാനുള്ള ആസൂത്രിത നീക്കമായി വേണം കരുതാന്‍.

അടിസ്ഥാന വിഭാഗത്തിന്റെയും ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസ ഉന്നതിക്കായി ഏര്‍പ്പെടുത്തിയ സംവരണം അട്ടിമറിച്ച് മെറിറ്റ് മാത്രം ആധാരമാക്കുന്നത് വിദ്യാഭ്യാസം വരേണ്യവല്‍ക്കരിക്കാനും കമ്പോള വല്‍കരിക്കാനും കാരണമാവും. രാജ്യത്ത് നിലനിന്നുവരുന്ന വിവിധ മത വിദ്യാഭ്യാസ സംവിധാനത്തെ പുതിയ നയത്തില്‍ പരാമര്‍ശിക്കാത്തതും ഖേദകരമാണ്. പുതിയ വിദ്യാഭ്യാസ നയം കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കി ആശങ്കകള്‍ ദൂരീകരിച്ച് മാത്രമെ നടപ്പാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ വിക്‌ടേര്‍സ് ചാനല്‍ വഴി നടത്തുന്ന ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ സ്‌കൂള്‍ പഠന ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 10269 ആയി. ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ പല്ലേടപടപ്പ്, മഞ്ചേശ്വരം (കാസര്‍ഗോഡ്), എം.ഐ.സി മദ്‌റസ കൊണ്ടിപറമ്പ്, പള്ളിപ്പടി (മലപ്പുറം), നുസ്‌റത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ പാലിശ്ശേരി (തൃശ്ശൂര്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മായില്‍കുഞ്ഞു ഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

മലബാറിന് രാജ്യസ്‌നേഹം പഠിപ്പിച്ചത് മമ്പുറം തങ്ങള്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ബ്രിട്ടീഷ് അധിനവേശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ ജാതി മത കക്ഷി ഭേദമന്യെ സര്‍വരെയും സജ്ജമാക്കിയ മമ്പുറം തങ്ങളാണ് മലബാര്‍ ജനതക്ക് രാജ്യസ്‌നേഹം പഠിപ്പിച്ചതെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാക്കളുടെ ജീവിതം ലോക ചരിത്രമായതു പോലെ മമ്പുറം തങ്ങളുടെ ജീവിതമാണ് മലബാറിന്റെ ചരിത്രമായി മാറിയത്. മതങ്ങള്‍ക്കതീതമായി നിലപാടുകള്‍ പറഞ്ഞ മമ്പുറം തങ്ങള്‍ ഇതര മതസ്ഥരെ കൂടി ചേര്‍ത്തുപിടിച്ചു. രാജ്യത്തിന്റെ അസ്ഥിത്വം ഭീഷണിയിലായ പുതിയ സാഹചര്യത്തില്‍, നമ്മുടെ പാരമ്പര്യവും മത സൗഹാര്‍ദ്ദ മാതൃകയും വീണ്ടെടുക്കാന്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി മേല്‍മുറി സ്വാഗതം പറഞ്ഞു. ഇന്ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണവും നടത്തും. നാളെ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. 25 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.

26-ന് ബുധനാഴ്ച രാത്രി നടക്കുന്ന ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

27-ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ അന്നദാനം നടത്തുന്നില്ല. മഖാമിലേക്കുള്ള നേര്‍ച്ചകളും സംഭാവനകളും സ്വീകരിക്കാന്‍ ദാറുല്‍ഹുദായില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Mamburam Andunercha