കാത്തിരിപ്പിന്‌ വിരാമം. 'സുപ്രഭാതം' ഔദ്യോഗിക പ്രഖ്യാപന സമ്മേളനം നാളെ കോഴിക്കോട്ട്‌

കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷം മുസ്ലിം കേരളം ആഗ്രഹിച്ചതും വര്‍ത്തമാന കേരളത്തിന്റെ പ്രതീക്ഷയുമായ സുപ്രഭാതം ദിനപത്രം പിറവിയെടുക്കുന്നു.. 
പത്രം പ്രസിദ്ധീകരണമാരംഭിക്കുന്നതിന്റെ ഭാഗമായി ബഹു. സമസ്‌ത നേതാക്കളുടെ സാന്നിധ്യത്തില്‍ നാളത്തെ പുലരിയില്‍(01-11-2013 വെള്ളി) കോഴിക്കോട്‌ വെച്ച്‌ ഔദ്യോഗിക പ്രഖ്യാപന-പ്രകാശന സമ്മേളനം നടക്കും. 
വൈകീട്ട് 4 മണിക്ക് കോഴിക്കോട് ഹോട്ടല്‍ ഹൈസന്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന സമ്മേളനത്തിൽ ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കൂടിയായ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശന പ്രഖ്യാപന പ്രസംഗം നടത്തും.  കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതമാശംസിക്കും. സമസ്ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും,  പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും.