പാണക്കാട്ടെ കുടുംബസംഗമത്തിന്മധുരം പകര്‍ന്ന് കിസ്സപ്പാട്ടിന്റെ ഈണം

മലപ്പുറം:പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ബലിപെരുന്നാള്‍ സംഗമത്തിന് ഇത്തവണ 'ഖിസ്സത്തുല്‍ ശിഹാബിയ്യ'യുടെ ചരിത്രമധുരം നിറഞ്ഞ ഈരടികളുടെ മനോഹരാലാപത്തിന്റെ അകമ്പടിയും. ബുധനാഴ്ച രാവിലെ പാണക്കാട് ജുമാമസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തിനുശേഷമായിരുന്നു കുടുംബത്തിന്റെ ഒത്തുചേരല്‍. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സൗഹൃദസന്ദര്‍ശനത്തിനായി എത്തിയിരുന്നു.
ഉച്ചയോടെ ഹമീദലി ശിഹാബ്തങ്ങളുടെ വീട്ടില്‍ ഒത്തുചേര്‍ന്ന് എല്ലാവരും പെരുന്നാള്‍ ഭക്ഷണം കഴിച്ചു. അതിനുശേഷം അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ മൂത്തമകന്‍ ബഷീറലി ശിഹാബ് തങ്ങളുടെ വീട്ടിലേക്ക് എല്ലാവരും നീങ്ങി. അവിടെവച്ചായിരുന്നു 'ഖിസ്സത്തുല്‍ശിഹാബിയ്യ' യുടെ ആലാപനം. യോഗ്യന്‍ ഹംസ മാസ്റ്റര്‍ രചിച്ച 'ഖിസ്സത്തുല്‍ ശിഹാബിയ്യ' പാണക്കാട് കുടുംബത്തിന്റെ സേവനധന്യമായ ചരിതം കിസ്സപ്പാട്ടായി എഴുതി തയ്യാറാക്കിയതാണ്. ഇത് തങ്ങള്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ അവതരിപ്പിക്കണമെന്ന മാസ്റ്ററുടെ മോഹം ബുധനാഴ്ച സഫലമായി. മാസ്റ്ററും സംഘവും പാടി അവതരിപ്പിച്ച 'ഖിസ്സത്തുല്‍ ശിഹാബിയ്യ' ഏവരും ആസ്വദിച്ചു. 
കുട്ടികളാണ് പ്രധാനമായും പാട്ടുകള്‍ ആലപിച്ചത്. സംഗമത്തിന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ ഹൈദരലി ശിഹാബ്തങ്ങള്‍, മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീര്‍അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, നയീം അലി ശിഹാബ് തങ്ങള്‍, മുഈന്‍ അലി ശിഹാബ് തങ്ങള്‍ തുടങ്ങി തങ്ങള്‍ കുടുംബത്തിലെ പ്രമുഖരെല്ലാം എത്തിയിരുന്നു.