ആത്മീയതയുടെ തീരം തേടി ആയിരങ്ങളെത്തി മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ്സ് ഉജ്വലമായി

ഫൈസാബാദ്(പട്ടിക്കാട്):  ആത്മാവിന്റെ  സംസ്‌കരണത്തിന് പൈതൃക പാതയെ നേഞ്ചേറ്റി ജാമിഅ നൂരിയ്യ കാമ്പസില്‍ ഒത്തുകൂടിയ ആയിരങ്ങളുടെ അധരങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ബദ്ര്‍ ബൈത്ത് പാരായണത്തിലൂടെ വിശ്വാസികളുടെ ഹൃദയങ്ങള്‍ കുളിരണിഞ്ഞു. 
വിശ്വാസികളില്‍ ഉന്നതരെന്ന പദവി അലങ്കരിക്കുന്ന അസ്വ്ഹാബുല്‍ ബദ്‌റിന്റെ നാമങ്ങളും ഖുര്‍ആന്‍ പാരായണവും നടത്തി. നാഥനിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥന നിര്‍വഹിച്ചപ്പോള്‍ ആയിരങ്ങളുടെ കണ്ണുകള്‍ നനഞ്ഞു കുതിര്‍ന്നു.
ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി സുന്നീ യുവജന സംഘം സമ്മേളന നഗരിയില്‍ നടത്തിയ മജ്‌ലിസുന്നൂര്‍: ആത്മീയ സദസ്സ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മഹല്ലു തലങ്ങളില്‍ നടന്നു വരുന്ന മാസാന്ത ബദ്ര്‍ ബൈത്ത് സദസിന്റെ വാര്‍ഷിക


സദസ്സാണ് ഇന്നലെ പട്ടിക്കാട് ജാമിഅ കാമ്പസില്‍ നടന്നത്. മഗ്‌രിബ് നിസ്‌കാരാനന്തരം ഏലംകുളം ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിച്ച മജ്‌ലിസുന്നൂര്‍ സദസ്സിന് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. ആത്മീയതയില്ലാത്ത ജീവിതം മനുഷ്യസമൂഹത്തിന് കനത്ത നഷ്ടമായിരിക്കുമെന്നും ഇരുലോക വിജയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ഥ വിജയിയെന്നും തങ്ങള്‍ പറഞ്ഞു.
എം. മരക്കാര്‍ ഫൈസി ഉദ്‌ബോധന പ്രസംഗവും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖ ഭാഷണവും നടത്തി.