നബിദിനാഘോഷത്തിലെ പട്ടാളവേഷം. കാസര്‍കോട്‌ സംഭവം സംയുക്ത ജമാ അത്തിനെ ധിക്കരിച്ചാണെന്ന്‌ വെളിപ്പെടുത്തല്‍

കാസര്‍കോട്: നബിദിനത്തിന്റെ ഭാഗമായി  കാസര്ഗോഡ് നടന്ന ഘോഷയാത്രയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ഒരു പറ്റം യുവാക്കള്‍ പട്ടാള വേഷത്തില്‍ പങ്കെടുത്തെന് ബന്ധപ്പെട്ടവര്‍ www.skssfnews.com നെ അറിയിച്ചു. 
കഴിഞ്ഞ ദിവസം അണങ്കൂരും കാഞ്ഞങ്ങാടിനടുത്തുള്ള ആറങ്ങാടിയിലുമാണ്  പട്ടാള വേഷം ധരിച്ചെത്തിയ ചിലർ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുതിട്ടുണ്ട്. 
ഇന്ത്യന്‍ സൈനികര്‍ ധരിക്കുന്ന ജംഗിള്‍ കാമൂഫ്‌ലാഷ് യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. സൈനിക വേഷം ദുരുപയോഗം ചെയ്തു എന്ന് പേരിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 140-ാം വകുപ്പ് പ്രകാരമാണ് കേസ്.
അണങ്കൂരിലും ആറങ്ങാടിയിലും ആയി കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി ബൈക്ക് റാലി നടത്തിയതിന്റെ പേരിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് 2012 ല്‍ നടന്ന നബിദിന റാലിയും പട്ടാള വേഷത്തിന്റെ പേരില്‍ വിവാദമായിരുന്നു.
കാസര്‍കോട് ജില്ലയില്‍ തന്നെയായിരുന്നു അന്നും പ്രശ്‌നങ്ങള്‍ ഉണ്ടായത്. നൂറോളം പേര്‍ക്കെതിരെയായിരുന്നു അന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പട്ടാള വേഷം സംബന്ധിച്ച് പള്ളി കമ്മിറ്റികളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.