ഷാര്‍ജ മനുഷ്യ ജാലിക ശ്രദ്ധേയമായി; വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്‍റെ മേല്‍വിലാസം നല്‍കുന്നത് അപകടകരം : നാസര്‍ ഫൈസി കൂടത്തായി

ഷാര്‍ജ : മാനുഷിക മൂല്യങ്ങളുടെ നിലനില്‍പ്പ് ഇല്ലാതെയാക്കി മനുഷ്യര്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്നവരെ മതങ്ങളുടെ പേരില്‍ പരിചയപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്ന് എസ് .വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
വ്യത്യസ്ത മതങ്ങളുടെ വിശ്വാസ വൈവിധ്യങ്ങള്‍ക്കിടയിലും കാത്തുസൂക്ഷിക്കുന്ന മതേതരത്വമാണ് ലോക രാഷ്ട്രങ്ങളിക്കിടയില്‍ ഇന്ത്യയുടെ മഹത്വം. പലപ്പോഴായി പോറലേറ്റിട്ടുണ്ടെങ്കിലും വര്‍ത്തമാന ഇന്ത്യയുടെ ഭരണ മേലാളന്മാരുടെ വിവാദ പ്രസ്താവനകളും "ഘര്‍വാപ്പസി"യുടെ ശക്തികള്‍ക്ക് കൂട്ട് നില്‍ക്കലും മതേതര ഭാരതത്തിന്‍റെ ഭാവിയെ ആശങ്കപ്പെടുത്തുന്നുണ്ട്. നൂറ്റാണ്ടുകള്‍ ഭരണം നടത്തിയ മുസ്ലിം ഭരണാധികാരികള്‍ മത സൗഹാര്‍ദ്ദത്തിന്‍റെ ഇന്ത്യയെയാണ് പഠിപ്പിക്കുന്നത്. തീവ്രവാദവും ഭീകര വാദവും അകറ്റി നിര്‍ത്തി ഓരോ മത വിശ്വാസിക്കും അവരുടെ വിശ്വാസം സംരക്ഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ മനുഷ്യര്‍ക്കിടയില്‍ സൗഹൃദത്തിന്‍റെ ജാലികകള്‍ എന്നുമെന്നും നിലനില്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാര്‍ജ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച " മനുഷ്യ ജാലിക"യില്‍ "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ " എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ചേലേരിയുടെ അധ്യക്ഷതയില്‍ എസ് കെ എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്ഹാഖ് കുന്നക്കാവ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സബീല്‍ പരിയാപുരം ജാലിക ഗാനം ആലപിച്ചു.
അഡ്വ: വൈ. എ റഹീം, അബ്ദുള്ള മല്ലിച്ചേരി, ബാവു ബഷീര്‍ ജാലികക്ക് ആശംസകള്‍ നേര്‍ന്നു. നവാസ് ദാരിമി, ചേറൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സുലൈമാന്‍ ഹാജി, റസാഖ് വളാഞ്ചേരി, റസാഖ് തുരുത്തി, മൊയ്തു സി സി, ഖലീല്‍ റഹ്മാന്‍ കാഷിഫി എന്നിവര്‍ സംബന്ധിച്ചു. ആബിദ് യമാനി, ശാകിര്‍ ഫറോക്ക്, ഷാഹുല്‍ ഹമീദ്, ഹകീം ടി പി കെ എന്നിവര്‍ ജാലികക്ക് നേതൃത്വം നല്കി. അബ്ദുല്‍ സലാം മുസ്ലിയാര്‍ സ്വാഗതവും അഷ്‌റഫ്‌ ദേശമംഗലം നന്ദിയും പറഞ്ഞു.
- ishaqkunnakkavu