നിറഞ്ഞു കവിഞ്ഞ് സാംസ്‌കാരിക നഗരിയിലെ ജുമാ മസ്ജിദുകള്‍

തൃശൂര്‍ എം ഐസി ജുമാമസ്ജിദില്‍ നിസ്‌കരിക്കാനെത്തിയവരുടെ ബാഹുല്യം കാരണം പള്ളിക്കുപുറത്ത് നിസ്‌കരിക്കുന്ന എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍
തൃശൂര്‍ : എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെയുടെ രണ്ടാം ദിനമായ ഇന്നലെ തൃശൂര്‍ നഗരത്തിലെ ജുമാ മസ്ജിദുകള്‍ വിശ്വാസികളെക്കൊണ്ടു നിറഞ്ഞു. പള്ളിയുടെ ഉള്‍ഭാഗം ജുമാനിസ്‌കാരത്തിനെത്തിയവരെ ഉള്‍കൊള്ളാനാവാതെ പള്ളിയുടെ പുറത്തേക്കും കവിഞ്ഞൊഴുകി. ജുമാ മസ്ജിദുകള്‍ക്ക് പുറത്ത് പ്രത്യേകം പന്തല്‍ കെട്ടിയാണ് നിസ്‌കരിക്കാനെത്തിയവര്‍ക്കുള്ള സൗകര്യമൊരുക്കിയത്. തൃശൂര്‍ നഗരത്തിലെ ജുമാ മസ്ജിദുകളിലേക്ക് ആയിരത്തഞ്ഞൂറോളം വരുന്ന വളണ്ടിയേഴ്‌സിനെ എത്തിക്കാന്‍ പ്രത്യേകം ബസ് സര്‍വീസ് നടത്തിയിരുന്നു. ശക്തന്‍ സ്റ്റാന്റിനു സമീപമുളള എം ഐ സി ജുമാ മസ്ജിദ്, മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു സമീപമുള്ള ചെട്ടിയങ്ങാടി ജുമാ മസ്ജിദ്, കാളത്തോട് ജുമാമസ്ജിദ്, അമല ഹോസ്പിറ്റലിനു സമീപമുള്ള ജുമാമസ്ജിദ് തുടങ്ങി നഗരത്തിലെ പ്രധാന ജുമാ മസ്ജിദുകള്‍ ഗ്രാന്‍ഡ് ഫിനാലെക്കെത്തിയ പ്രവര്‍ത്തകരെ ഉള്‍കൊള്ളാനാവാതെ വീര്‍പ്പുമുട്ടിയ അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. വിശ്വാസികളുടെ ഒഴുക്ക് താരതമ്യേന മുസ്‌ലിം നിവാസികള്‍ കുറവായ പ്രദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. ശുഭ്രവസ്ത്രധാരികളായ 1500 വളണ്ടിയര്‍മാര്‍ക്ക് പുറമേ ക്യാമ്പിനു രജിസ്റ്റര്‍ ചെയ്ത 5000 ക്യാമ്പ് അംഗങ്ങളെയും പള്ളിയിലെത്തിക്കാന്‍ സംഘാടകര്‍ ഏറെ പണിപ്പെട്ടു. എങ്കിലും സമയോചിതമായ ഇടപെടലുകളിലൂടെ കൂടുതല്‍ വാഹന സൗകര്യങ്ങള്‍ തയ്യാറാക്കിയ സംഘാടകരുടെ പ്രവര്‍ത്തന മികവ് ഏറെ പ്രശംസപിടിച്ചുപറ്റി.
- skssf silverjubilee