ഖാസി മരണം : ആത്മഹത്യയാണെന്ന് ചിത്രീകരിച്ച പ്രമുഖ ദിനപത്രത്തിനെതിരെ നിയമ നടപടി വരുന്നു



കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും, ചെമ്പരിക്ക-മംഗലാപുരം ഉള്‍പെടെ നിരവതി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം.അബ്ദുള്ള മൗലവിയുടെ മരണം ആത്മഹത്യയാണെന്ന് ചിത്രീകരിച്ചു വാര്‍ത്ത നല്‍കിയ പ്രമുഖ ദിനപത്രത്തിനെതിരെ ഖാസിയുടെ മകന്‍ സി.എ.മുഹമ്മദ്‌ ഷാഫിയാണ് വക്കീല്‍ മുഖാന്തിരം നോട്ടീസയച്ചത്. ഇക്കഴിഞ്ഞ ജൂലൈ 21 നു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത കുടുംബത്തിനു മാനഹാനി വരുത്തിയെന്നും, ഈ വാര്‍ത്ത തിരുത്തണമെന്നും, മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
നിരവധി നിവേധനങ്ങളുടെയും,പ്രക്ഷോഭ സമരങ്ങളുടെയും ഭാഗമായാണ് സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. അന്വേഷണം  നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഖാസിയുടെ കുടുംബത്തിനും, ജനങ്ങള്‍ക്കുമിടയില്‍ തികച്ചും ആശങ്ക സൃഷ്ടിച്ചു കൊണ്ട് പ്രമുഖ ദിനപത്രം ചെമ്പരിക്ക ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട്‌ എന്ന തലകെട്ടോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ അന്വേഷണ ഉദ്യോഘസ്ഥരെ ബന്ധപെട്ട ഖാസിയുടെ കുടുംബത്തിനും, കിഴൂര്‍ സംയുക്ത ജമാ-അത്ത് ആക്ഷന്‍ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി ഭാരവാഹികളോടും അങ്ങിനെ ഒരു വാര്‍ത്തയും, റിപ്പോര്‍ട്ടുംആര്‍ക്കും നല്‍കിയിട്ടില്ലെന്നും,വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഡി.വൈ.എസ്.പി. നന്ദകുമാറും,സി.ഐ.ലാസറും അറിയിച്ചിരുന്നു.ഖാസി ആത്മഹത്യ ചെയ്തതായി കണ്ടത്തുകയോ,അങ്ങിനെയുള്ള റിപ്പോര്‍ട്ട്‌ ഉന്നതങ്ങളിലോ, സി.ബി.ഐ.കോടതിയിലോ സമര്‍പ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ഇവരോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കാണിച്ചു നോട്ടീസ് അയച്ചത്.