അനാഥ അഗതി മന്ദിരം; സര്‍ക്കാര്‍ നടപടിക്കെതിരെ പത്രസമ്മേളനം നടത്തി

കോഴിക്കോട് : കേരളത്തിലെ അനാഥ മന്ദിരങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനുവേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ മനുഷ്യത്വ രഹിതമായ സമീപനം പ്രതിഷേധാര്‍ഹമാണ്. വര്‍ഷങ്ങളായി കേരളത്തില്‍നിന്ന് പുറം സംസ്ഥാനങ്ങളിലേക്കും തിരിച്ചും വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി നിരവധിപേര്‍ സംസ്ഥാനം മാറിപ്പോകുന്നുമുണ്ട്. അപ്പോഴുന്നുമുണ്ടാകാത്ത പ്രശ്‌നങ്ങള്‍ യതീംഖാനയിലേക്ക് വന്ന കുട്ടികള്‍ക്ക് നേരെ ഉണ്ടായത് ദുരൂഹമാണ്. സംസ്ഥാന സര്‍ക്കാറും ചില മാധ്യമങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ച സമീപനം നീതി യുക്തമല്ല. വസ്തുതകള്‍ എന്താണെന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ മനുഷ്യക്കടത്തെന്ന് പേരിട്ട് അതിന്റെ മറവില്‍ യതീംഖാനകളെയും മറ്റു മുസ്‌ലിം സ്ഥാപനങ്ങളെയും ഇകഴ്ത്താനുള്ള അവസരമാക്കി ചിലര്‍ ദുരുപയോഗം ചെയ്യുകയാണുണ്ടായത്.
പതിറ്റാണ്ടുകളായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യതീംഖാനകള്‍ അനാഥര്‍ക്കും അഗതികള്‍ക്കും അത്താണിയായി നില്‍ക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കാണ് നിര്‍വഹച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ സാമ്പത്തികശേഷി ഉള്ളവരുടെയും മറ്റു സാധാരണക്കാരുടെയുമുള്‍പ്പെടെ സംഭാവനകളും നേര്‍ച്ചകളും വരുമാനമാക്കി തികച്ചും ധര്‍മ്മ സ്വഭാവത്തോടെയാണ് ഇത്തരം സ്ഥാനപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ നിസ്സാരമായ ഒരു വിഷയത്തെ പര്‍വ്വതീകരിച്ച് മുതലെടുക്കാനള്ള ശ്രമം അനുവദിച്ചു കൂടാ. 
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരംപോലും ലഭിക്കാത്ത പട്ടിണി പാവങ്ങളായ അനാഥര്‍ക്കും അഗതികള്‍ക്കും മികച്ച വിദ്യാഭ്യാസവും ഭക്ഷണമുള്‍പെടെയുള്ള ഈ കാര്യങ്ങളും സൗജന്യമായി ഒരുക്കിക്കൊടുത്ത് സര്‍ക്കാര്‍ നിര്‍വ്വഹിക്കാതെ പോയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത സ്ഥാപനങ്ങളാണ് ഇവയെല്ലാം. ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം ഇതിനെ തകര്‍ക്കാനുള്ള ശ്രമം ഏതുകോണില്‍ നിന്നാണെങ്കിലും അനുവദിക്കില്ല. നിയമപരമായ പോരായ്മകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മതിയായ പരിഹാരം കാണുകയായിരുന്നു വേണ്ടത്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ദിവസങ്ങളോളം പിഞ്ചുക്കുട്ടികളെ സര്‍ക്കാര്‍ മിഷണറിയുള്‍പ്പെടെ പീഡിപ്പിക്കുകയായിരുന്നു. ജൂണ്‍ 2ന് സ്‌കൂളില്‍പോവേണ്ട കുട്ടികളെയാണ് ഈ വിധംക്രൂരമായി പീഡിപ്പിച്ചത്. 
അന്യസംസ്ഥാനങ്ങളില്‍ പോയി ധര്‍മ്മ സ്ഥാപനങ്ങള്‍ സ്ഥാപിക്കട്ടെയെന്ന അഭ്യന്തര മന്ത്രിയുടെ പ്രസ്താവന ധിക്കാരപരമാണ്. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നാടുഭരിച്ച സംസ്ഥാനങ്ങളിലെ ദയനീയമായ അവസ്ഥക്ക് പരിഹാരമുണ്ടാക്കാനാണ് ചെന്നിത്തല ശ്രമിക്കേണ്ടത്. വര്‍ഷങ്ങളായുള്ള അവകാശം നിഷേധിക്കാന്‍ അഭ്യന്തര മന്ത്രിക്ക് അധികാരമില്ല. നിരപരാധികളായ നിരവധി കുട്ടികള്‍ ഇതിന്റെ പേരില്‍ ഇപ്പോഴും പീഡനം അനുഭവിച്ച് കൊണ്ടണ്ടിരിക്കുകയാണ്. നാളെ സ്‌കൂളില്‍ പോവേണ്ട കുട്ടികളാണ് ഇവര്‍. കൂടാതെ വര്‍ഷങ്ങളായി യതീംഖാനകളില്‍ സേവനം അനുഷ്ടിച്ച് കൊണ്ടിരിക്കുന്ന അധ്യാപകരുടെ പേരില്‍ കുറ്റം ചുമത്തിയിരിക്കുകയാണ്. കേസുകള്‍ പിന്‍വലിച്ച് ഈവിഷയത്തില്‍ പരിഹാരം ഉണ്ടായില്ലങ്കില്‍ ശക്തമായ പ്രക്ഷോപത്തെ നേരിടേണ്ടിവരുമെന്ന് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കും.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍)
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്രട്ടറി, സുന്നി യുവജന സംഘം)
പിണങ്ങോട് അബൂബക്കര്‍ (മാനേജര്‍, സമസ്ത)
മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോഷിയേഷന്‍)
സത്താര്‍ പന്തലൂര്‍ (എസ് കെ എസ് എസ് എഫ് )
- SKSSF STATE COMMITTEE