മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണം- SKMMA

മലപ്പുറം: തച്ചണ്ണയിലും പള്ളിക്കല്‍ ബസാറിലും ഔദ്യോഗിക മഹല്ല് കമ്മിറ്റികള്‍ക്കെതിരെ വ്യാജ രേഖ ചമച്ച് കുഴപ്പം സൃ.ഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റെ അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തച്ചണ്ണയില്‍ നിജസ്ഥിതി പരിശോധിക്കാന്‍ ചെന്ന വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥനെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു മാരകമായി അക്രമിക്കുകയും മഹല്ല് കമ്മിറ്റിയുടെ രേഖകള്‍ നശിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികള്‍ക്കെതിരെ കള്ളക്കേസ് ചുമത്താനാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായത്. ഇക്കാര്യത്തിന് ചില രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുന്നുണ്ട്. പള്ളിക്കല്‍ ബസാറിലും സ്ഥിതി വിത്യസ്ഥമല്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത പക്ഷം കുടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യോഗം ബന്ധപ്പെട്ടവരെ ഓര്‍മ്മപ്പെടുത്തി. സമാധാനത്തോടെയും നിയമപരമായും പ്രവര്‍ത്തിക്കുന്ന വഖ്ഫ് സ്ഥാപനങ്ങളെ തകര്‍ക്കുവാനുള്ള ശ്രമം സമസ്ത ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. പി.എ ജബ്ബാര്‍ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ എ റഹ്മാന്‍ ഫൈസി, കെ.ടി ഹുസൈന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.