കാന്തപുരം വിഭാഗത്തിന്റെ ഐക്യാഹ്വാനം പൊതുജനങ്ങുടെ കണ്ണില്‍ പൊടിയിടാന്‍ : സുന്നി നേതാക്കള്‍

കാസറകോട് : സുന്നീ ഐക്യം എന്ന പേരില്‍ കാന്തപുരം വിഭാഗം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആഹ്വാനങ്ങള്‍ പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഈ വിഷയത്തില്‍ അവരുടെ ആത്മാര്‍ഥത സംശയാശ്പദമാണെന്നും സുന്നീ യുവജന സംഘം ജില്ലാ പ്രസിഡണ്ട് എം. എ ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 1989-ല്‍ കേരള മുസ്ലിം സമൂഹത്തിന്റെ മനസ്സില്‍ മുറിവേല്‍പ്പിച്ചു കൊണ്ട് സുന്നികള്‍ക്കടയില്‍ ഭിന്നിപ്പുണ്ടാക്കിയ കാന്തപുരം വിഭാഗം ഇന്നും ഭിന്നതയുടെ കാരണം അന്വേഷിച്ചു നടക്കുകയാണ്. ഓരോ സമയത്തും ഓരോ കാരണങ്ങള്‍ വിളിച്ചു പറയുന്നതല്ലാതെ ഇതുവരെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ല. അതിന് എം. എ തയ്യാറുണ്ടോ? ഭിന്നിപ്പിന്ന് ശേഷം അഖിലേന്ത്യ സുന്നി ജംഇത്തുല്‍ ഉലമ എന്ന സംഘടന രൂപീകരിക്കുകയും കേരളത്തില്‍ അതിന്റെ ഘടകം സമസ്ത കേരള സുന്നി ജംഇയത്തുല്‍ ഉലമ എന്നായിരിക്കെ യഥാര്‍ത്ത സമസ്തയുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന പേര് ഉപയോഗിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ തന്നെ ഐക്യത്തിന് തുരങ്കം വെക്കുന്നതിന്റെ പ്രധാന ഉദാഹരണമാണ്.
സമസ്ത എന്നും മുസ്ലിം സമൂഹത്തിലും പ്രത്യേകിച്ച് സുന്നികള്‍ക്കിടയിലും ഐക്യത്തിന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പ്രസ്ഥാനമാണ്. അതിന് വിഘടിതരുടെ
ഗുഡ് സര്‍ഫിക്കറ്റ് ആവശ്യമില്ല. സമസ്തയുടെ സയ്യിദന്‍മാരേയും പണ്ഡിതന്‍മാരേയും ചീത്തയും കുത്തുവാക്കുകളും പറഞ്ഞു നടന്നത് നിങ്ങളാണ്. ഇന്ന് കാന്തപുരം ഗ്രൂപ്പ് വിട്ടവര്‍ അത്തരം പദപ്രയോഗം നിങ്ങള്‍ക്കെതിരെ നടത്തുന്നതിന്ന് ഞങ്ങള്‍ ഉത്തരവാദിയല്ല. ഐക്യത്തിന്റെ വാതില്‍ സമസ്ത മുഴുസമയവും തുറന്നിട്ടിരിക്കുകയാണ്. അതിന് പരിധിക്കപ്പുറവും വിട്ടു വീഴ്ച ചെയ്തിട്ടുണ്ട്. അതിന്ന് ഉദാഹരണമാണ് പ്രസ്താവനയില്‍ എം. എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സൂചിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇടപ്പെട്ട് കൊണ്ടുള്ള ഐക്യ ചര്‍ച്ച. അതിന്റെ ഭാഗമായി പട്ടിക്കാട് അറബിക് കോളേജിന്റെയും കാരന്തൂര്‍ മര്‍ക്കസിന്റെയും സമ്മേളനങ്ങള്‍ ഒരേ തീയതി വന്നപ്പോള്‍ ഐക്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത് കൊണ്ടാണ് സമസ്തയുടെ നേതാക്കള്‍ പട്ടിക്കാട് സമ്മേളന തീയതി മാറ്റിയത്. പക്ഷേ കാന്തപുരം വിഭാഗം ചെയ്തത് പട്ടിക്കാട് സമ്മേളനത്തില്‍ സംബന്ധിക്കാന്‍ വന്ന അറബി പ്രമുഖനെ ഇതാണ് നിങ്ങള്‍ സംബന്ധിക്കേണ്ട സമ്മേളനമെന്ന് തെറ്റിദ്ധരിപ്പിച്ച് മര്‍ക്കസ് സമ്മേളനത്തില്‍ സംബന്ധിപ്പിക്കുകയും പട്ടിക്കാട് സമ്മേളനത്തില്‍ സംബന്ധിപ്പിക്കാതെ തിരിച്ചയച്ച് തൊണ്ണൂറ് ശതമാനം ഐക്യത്തിലേക്കെത്തിയ സുന്നികളെ വീണ്ടും ഭിന്നിപ്പിന്റെ പാതയിലേക്ക് നയിച്ചത് കാന്തപുരമാണ്. എന്നും ഐക്യത്തിന് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുന്ന സമസ്ത എം. എ യുടെ ആഹ്വാനം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വാഗതം ചെയ്യുന്നു. അതല്ല സമസ്തയുടെ സമ്മേളനങ്ങളില്‍ ലക്ഷങ്ങള്‍ ഒരുമിച്ച് കൂടുമ്പോഴും വിവാദങ്ങളില്‍ വീര്‍പ്പ് മുട്ടി നേതാക്കളും അണികളും സമസ്തയിലേക്ക് തിരിച്ച് പോകുമ്പോള്‍ സ്വന്തം കാലിന്നടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് കൊണ്ടുള്ള വെപ്രാളമാണ് ഈ ആഹ്വാനത്തിന്റെ പിന്നിലെങ്കില്‍ അതിനോട് യോജിപ്പില്ലെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee