പ്രവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മന്ത്രി അലി

വാദിതൈ്വബ (കാസര്‍കോട്) : പ്രവാസികളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും സര്‍ക്കാര്‍ എക്കാലത്തും പ്രതിജ്ഞാബദ്ധരാണെന്ന് ന്യൂനപക്ഷ, നഗരവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവാസി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരളം പട്ടിണി കിടക്കാതെ കഴിയുന്നത് പ്രവാസികളുടെ സേവനം കൊണ്ടാണ്. 16 ലക്ഷത്തിലേറെ മലയാളികളാണ് ഗള്‍ഫിലും മറ്റു രാജ്യങ്ങളിലുമായി പ്രവാസ ജീവിതം നയിക്കുന്നത്. ഇതുവഴി സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം ലഭിക്കുന്നുണ്ട്. ഈ സമ്പത്ത് കൊണ്ടാണ് സംസ്ഥാനം വികസനം പ്രാപിക്കുന്നത്. നമ്മുടെ നാട്ടിലെ എല്ലാ വികസനങ്ങളിലും പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. രാപ്പകല്‍,കാല ഭേദമന്യെ ചോരനീരാക്കി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസികള്‍. അവര്‍ സമൂഹത്തിലും രാജ്യത്തും സാംസ്‌കാരികമായ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. എഴുത്തും വായനയും അറിയാതിരുന്ന കാലത്ത് ഗള്‍ഫുനാടികളിലെത്തിയവരാണ് പിന്നീട് വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രചോദിതരായത്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പ്രവാസികളുടെ ക്ഷേമകാര്യത്തില്‍ വലിയ പദ്ധതികള്‍ കൊണ്ടുവന്നില്ല എന്നു തുറന്നു പറയേണ്ടിയിരിക്കുന്നു. അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത് നിലവിലെ യു.ഡി.എഫ് സര്‍ക്കാരാണ്. പ്രവാസികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പോരാടാന്‍ സമസ്ത മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു