വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണം

കാസര്‍കോട് : SYS അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ സംബന്ധിച്ച് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചു പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെ കല്ല് എറിയുകയും പതിനഞ്ചോളം ആളുകള്‍ക്ക് പരിക്ക് ഏല്‍ക്കുകയും അഞ്ച് പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് SYS സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമാരായ എം.എ കാസിം മുസ്ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, ട്രഷറര്‍ ഖത്തര്‍ അബ്ദുല്ല ഹാജി എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ സംബന്ധിച്ച് തിരിച്ചു പോവുകയായിരുന്ന 30 ഓളം ബസുകള്‍ക്കും പത്തോളം കാറുകള്‍ക്കും നേരെയാണ് വട്ടത്തൂര്‍, മാവുങ്കാല്‍, കാഞ്ഞങ്ങാട് സൗത്ത്, ചേറ്റുകുണ്ട്, മൂലകണ്ടം എന്നീ സ്ഥലങ്ങളില്‍ വെച്ച് കല്ലേറുണ്ടായത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ് ചെവി നഷ്ടപ്പെട്ട മര്‍ജാനെ മംഗലാപുരം യേനപ്പോയ ഹോസ്പിറ്റലിലും കണ്ണിന് ഗുരുതരമായി പരിക്കേറ്റ മുജീബിനെ പരിയാരം മെഡിക്കല്‍ കോളേജിലും കല്ലേറ് തലയ്‌ക്കേറ്റ് പത്തോളം തുന്നുകള്‍ വേണ്ടി വന്ന തൊടുപ്പുഴ സ്വദേശി നിസാര്‍, മഞ്ചേശ്വരം സെന്റ് ജോസഫ് സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ മനോജിന്റെ നാല് പല്ല് നഷ്ടപ്പെടുകയും മൂക്കിന് പരിക്കേറ്റ് ചെറുവത്തുര്‍ കെ.എച്ച്.എം ഹോസ്പിറ്റല്‍ എന്നീ സ്ഥലങ്ങളില്‍ കഴിയുന്നത്. SYS അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സ്‌നേഹ സദസ്സില്‍ സംബന്ധിച്ച സ്വാമിമാരും പള്ളിവികാരികളുമൊക്കെ പ്രസ്തുത സ്‌നേഹസദസ്സിനെ ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് പലതവണ ആവര്‍ത്തിച്ച് വിശേഷിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഇരുളിന്റെ മറവില്‍ ബൈക്കുകളിലും മറ്റും സഞ്ചരിച്ച് സമാധാനപരമായി സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമണം നടത്തി ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രേഹികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.