പൈതൃക പാഠം പിന്തുടര്‍ന്ന് ജീവിക്കണം : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

വാദിതൈ്വബ (കാസര്‍കോട്) : പൂര്‍വസൂരികള്‍ പകര്‍ന്നു നല്‍കിയ പൈതൃക പാഠം പിന്തുടര്‍ന്ന് ജീവിക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. പ്രവാകരുടെ കാലം മുതല്‍ ഇസ്‌ലാമിക പ്രബോധനം കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. സച്ചരിതരായ സ്വഹാബീവര്യന്മാരാണ് കേരളത്തിലേക്ക് ഇസ്‌ലാം കൊണ്ടുവന്നത്. മഹാന്‍മാരായ മഖ്ദൂമുമാര്‍ ഇത് വ്യവസ്ഥാപിതമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ യാതൊരു വ്യത്യാസവുമില്ലാതെയാണ് സമസ്ത പ്രബോധനം നടത്തിവരുന്നത്. പതിനഞ്ചു നൂറ്റാണ്ടുകാലത്തെ പൈതൃകമാണ് സമസ്ത കാത്തുസൂക്ഷിക്കുന്നത്. ശാന്തിയും സമാധാനവും സ്വൈര ജീവിതവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ചുറ്റുപാടില്‍ മതാധ്യാപനങ്ങളും ധാര്‍മിക മൂല്യങ്ങളും സദാചാര ശീലങ്ങളും മുറുകെ പിടിച്ചു ജീവിക്കാന്‍ നാം ശ്രമിക്കണം.
സ്വന്തം കുറ്റങ്ങള്‍ കാണാതെ അന്യന്റെ തെറ്റുകള്‍ പര്‍വ്വതീകരിക്കുന്ന പ്രവണത വ്യാപകമായി കണ്ടുവരുന്നുണ്ട്. ആത്മ സംസ്‌കരണത്തിലൂടെയും സ്വഭാവ ശുദ്ധിയിലൂടെയും മാത്രമെ ഇതു പരിഹരിക്കാനാവൂ. സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജാതി-മത ഭേദമന്യെ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും പ്രയത്‌നിക്കണം.
ഒമ്പതു പതിറ്റാണ്ടിന്റെ മഹിതമായ പാരമ്പര്യവും ബഹുജനാടിത്തറയുമുള്ള പ്രസ്ഥാനമാണ് സമസ്ത. സര്‍ക്കാറുകളും രാഷ്ട്രീയ സംഘടനകളുമൊക്കെ സമസ്തയുടെ അനിഷേധ്യമായ ശക്തിയും സ്വീകാര്യതയും മനസ്സിലാക്കണം സമസ്തയെ അവഗണിക്കുകയും നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നവരെ സമുദായം ഇരുത്തേണ്ടിടത്തു ഇരുത്തും.
കാരണങ്ങളില്ലാതെ സമസ്തയില്‍നിന്നു തെറ്റിപ്പിരിഞ്ഞു പോയി അധികാര കസേരയില്‍ കയറിയിരുന്ന് ഐക്യം പറയുന്നവര്‍ ആത്മാര്‍ത്ഥതയെപ്പറ്റി ആത്മ പരിശോധന നടത്തണം. കള്ള മുടിയും വ്യാജ പാത്രവും കൊണ്ടുവന്നു ആത്മീയ ചൂഷണം ചെയ്യുന്നവരെപ്പറ്റി മൗനം പാലിക്കുന്നവര്‍ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും ആസന്നമായ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ ഉന്നതിക്കും സാമൂഹിക നേട്ടങ്ങള്‍ക്കും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ അര്‍ഹതയും യോഗ്യതയുമുള്ള സ്ഥാനാര്‍ത്ഥികളെ തെരെഞ്ഞെടുക്കണമെന്നും ചെറുശ്ശേരി പറഞ്ഞു.
- sys-waditwaiba