ജമാഅത്തെ ഇസ്ലാമിയും കമ്മ്യൂണിസവും; പിണറായിയുടെ 'മതരാഷ്ട്രവാദ'ചിന്തകൾ



"മാര്‍ക്‌സിസത്തിനും അതിന്റെ വകഭേദങ്ങളായ ലെനിനിസത്തിനും സ്റ്റാലിനിസത്തിനുമൊക്കെ ഇന്ത്യാ രാജ്യത്ത് ഉള്ളിലുള്ളതൊക്കെ മറച്ചുവെച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ട ഗതിയുണ്ടാക്കിയത് പാരമ്പര്യ കോണ്‍ഗ്രസ് രാഷ്ട്രീയമായിരുന്നു. അതാണു ജമാഅത്തിന്റെ ഗതിയുമെന്നിരിക്ക മാര്‍ക്‌സിസം ജമാഅത്തിനെ ആക്രമിക്കുമ്പോള്‍ മനസ്സിലായില്ലെന്നു പറഞ്ഞാല്‍ കുറ്റംപറയരുത്. എന്തായാലും സി.പി.എം ജമാഅത്തിനെ തള്ളിയാലും ജമാഅത്തിനു സി.പി.എമ്മിനെ കൈയൊഴിയാനാവില്ല. കമ്മ്യൂണിസത്തിനാണ് മതരാഷ്ട്രവാദത്തിന്റെ സൈദ്ധാന്തിക മാതൃത്വം"
ഖാവ് പിണറായി വിജയന്റെ കണ്ണൂര്‍, കോഴിക്കോട് ന്യൂനപക്ഷ ക്ഷേമകാര്യ പ്രസംഗങ്ങള്‍ ഒരിക്കല്‍ കൂടി മതരാഷ്ട്രവാദത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് കളമൊരുക്കുകയാണ്. മതരാഷ്ട്രവാദത്തിനു ഒരു സെക്യുലര്‍ ആക്രമണം നേരിടാനുള്ള എല്ലാ യോഗ്യതകളുമുണ്ടെങ്കിലും അതൊരു കമ്മ്യൂണിസ്റ്റില്‍ നിന്നാവുമ്പോള്‍ സ്വാഭാവികമായും ചില സൈദ്ധാന്തിക ആലോചനകള്‍ പ്രസക്തമായിരിക്കും. ജമാഅത്തെ ഇസ്ലാമിയേയും ആര്‍.എസ്.എസിനേയും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നു വിശേഷിപ്പിക്കുമ്പോള്‍ കമ്മ്യൂണിസവും ജമാഅത്തും മറ്റൊരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന സത്യം പിണറായി മറന്നുപോയി.
ജമാഅത്തിന്റെ അടിസ്ഥാനം മതരാഷ്ട്രവാദമാണെങ്കില്‍ കമ്മ്യൂണിസത്തിന്റേത് വൈരുധ്യാത്മക ഭൗതികവാദമാണല്ലോ. രണ്ടും രണ്ട് വിശ്വാസങ്ങളാണ്. എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്ന എം.എന്‍ വിജയന്റെ സിദ്ധാന്തം

ഇവക്കു ബാധകമായിരിക്കും. വൈരുധ്യാത്മക ഭൗതികവാദം ആദിയില്‍ എവിടെ നിന്നോ പൊട്ടിമുളച്ച ഒരു പദാര്‍ഥത്തില്‍ നിന്ന് എല്ലാമുണ്ടായി എന്നു വിശ്വസിക്കുന്നു. പിന്നെ പദാര്‍ഥം പരിണമിച്ചു പരിണമിച്ചെങ്ങനെയോ മനുഷ്യനുണ്ടായി. ഏതായാലും മനുഷ്യനുണ്ടാവുന്നതിനു മുമ്പുള്ള കാര്യങ്ങളെ കുറിച്ചു കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതൊക്കെ വെറും വിശ്വാസങ്ങള്‍ മാത്രമാണ്. ആരും അതു കണ്ടെത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഹെഗലിന്റെ
ആശയവാദത്തില്‍ നിന്നു വൈരുധ്യാത്മക ദര്‍ശനം മാര്‍ക്‌സും എംഗല്‍സും ചരിത്രതത്വശാസ്ത്രത്തിലേക്കു കൊണ്ടുവന്നപ്പോള്‍ ചരിത്രമെന്നാല്‍ വെറും തൊഴിലാളിയും മുതലാളിയും തമ്മിലുള്ള സംഘര്‍ഷമായി അധപതിച്ചു.
കമ്മ്യൂണിസം ലോകചിന്തയില്‍ ആധിപത്യം ചെലുത്തിയപ്പോഴായിരുന്നു അതിനു ഒരു മുസ്‌ലിം കോപ്പിയടിയുമായി അബുല്‍ അഅ്‌ലാ മൗദൂദി രംഗത്തെത്തിയത്. യൂറോപ്പിലെയും മറ്റും സര്‍വ്വകലാശാലകളില്‍ ചെന്നു ഇതേ സിദ്ധാന്തം പണിത അലി ശരീഅത്തിയും സംഘവും വൈരുധ്യാത്മക സിദ്ധാന്തത്തെ ഇസ്‌ലാമിലും കാണാന്‍ ശ്രമിച്ചു. വൈരുധ്യാത്മക സംഘട്ടനങ്ങളെ മറ്റൊരു വിധത്തില്‍ അവരും അവതരിപ്പിച്ചു. ചരിത്രത്തെ ഊഹിച്ചു വരച്ച ഇവരൊക്കെയും ഒരു ഭാവിരാഷ്ട്രത്തെ അഥവാ സ്വര്‍ഗരാജ്യത്തെ എങ്ങനെ ഭൂമിയില്‍ പണിയണമെന്നാണ് സ്വപ്‌നം കണ്ടത്. അതിന്റെ ഫലം രണ്ടുകൂട്ടരും സമാനരീതിയില്‍ കണ്ടു. ചരിത്രത്തെ കുറിച്ച ചില വിശ്വാസപ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു രണ്ടുകൂട്ടരുടെയും ഭാവിരാഷ്ട്ര ദര്‍ശനങ്ങള്‍. മാര്‍ക്‌സിന്റെ രാഷ്ട്രസിദ്ധാന്തം മുതലാളി വര്‍ഗവും തൊഴിലാളി വര്‍ഗവും തമ്മിലുളള സംഘട്ടനവും അതിന്റെ ഫലമായി രൂപപ്പെടുന്ന വര്‍ഗങ്ങളില്ലാത്ത സോഷ്യലിസ്റ്റ് രാഷ്ട്രത്തെയും കുറിച്ചായിരുന്നു. ഈ സിദ്ധാന്തം മതരാഷ്ട്രവാദമായപ്പോള്‍ ത്വാഗൂതു വര്‍ഗവും ഇഖാമതുദ്ദീനിന്റെ വര്‍ഗവും തമ്മിലുള്ള സംഘട്ടനവും ഒടുക്കം ഒരു ഇസ്‌ലാമിസ്റ്റു രാഷ്ട്രത്തിന്റെ രൂപീകരണവുമായിരുന്നു സിന്തസിസ്.

രണ്ടിന്റെയും ആത്യന്തിക ഫലം സംഘട്ടനത്തിനു മുന്നില്‍ നില്‍ക്കുന്ന ഒരു നേതൃ വിഭാഗത്തിന്റെ ഏകാധിപത്യവും സ്വേഛാധിപത്യവുമായിരുന്നു. ചൈനയില്‍ അത്തരത്തില്‍ ഹാന്‍ വംശീയ ആധിപത്യവും ഇറാനില്‍ ശീഈ പൗരോഹിത്യ ആധിപത്യവും നിലവില്‍ വന്നു. ഇറാന്‍ സുന്നീ ചേരുവയില്‍ സ്ഥാപിക്കാനുള്ള മതരാഷ്ട്രവാദികളുടെ ശ്രമങ്ങള്‍ അടുത്തിടെ ഈജിപ്തില്‍ ചീറ്റിപ്പോവുകയുമുണ്ടായി.

കമ്മ്യൂണിസ്റ്റു രാഷ്ട്രദര്‍ശനത്തിന്റെ ഒരു പ്രതികരണമായിരുന്നു ജമാഅത്ത് എന്ന വാദം അവിടെ നില്‍ക്കട്ടെ. രണ്ടും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന സത്യം കേരളത്തില്‍ ഇന്നും പച്ചക്കു കാണാവുന്നതാണ്. കമ്മ്യൂണിസത്തിന്റെ അതേ മാതൃക അനുകരിച്ചാണ് കേരളത്തില്‍ ജമാഅത്തു നിലകൊള്ളുന്നതെന്ന് നമ്മുടെ നാട്ടിലെ സാധാരണക്കാരും പറയാറുള്ളതാണ്.
ഇരുകൂട്ടരുടെയും സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പരിണിതി മാത്രം നോക്കിയാല്‍ മതി, അതിനു ദൃഷ്ടാന്തമായി. സി.പി.എം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കോപ്പിയായി വെല്‍ഫയര്‍ പാര്‍ട്ടിക്കു രൂപം നല്‍കാന്‍ മതരാഷ്ട്രസിദ്ധാന്തത്തിനുണ്ടായ കാലതാമസം മാത്രമാണു ഇരു വിഭാഗവും തമ്മിലുള്ള പ്രായോഗിക അന്തരം. ദാര്‍ശനികതലത്തില്‍, ജമാഅത്തിനു ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വാസമുണ്ടോ എന്നു ചോദിക്കും പോലെ തന്നെയാണ് ശരിയായ മാര്‍ക്‌സിസത്തിനു ജനാധിപത്യത്തില്‍ വിശ്വാസമുണ്ടോ എന്നു ചോദിക്കുന്നതും.
ഡി.വൈ.എഫ്.ഐയുടെ മറ്റൊരു പതിപ്പാണ് സോളിഡാരിറ്റിയില്‍ അവതരിപ്പിച്ചത് എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതും വെല്‍ഫയര്‍ പാര്‍ട്ടിയെ പോലെ നേരം വൈകിയാണു ഉണര്‍ന്നത്. എസ്.എഫ്.ഐക്കു ബദലായി എസ്.ഐ.ഒയും. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരിലേയും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന പേരിലേയും ഒരു സമാനത നോക്കൂ. നല്ല ഇഴയടുപ്പമുണ്ട് രണ്ടും തമ്മില്‍.
കമ്മ്യൂണിസം അതിന്റെ ഒരു മതവല്‍കൃത സൃഷ്ടിയെ തള്ളിപ്പറയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ജമാഅത്തിന്റെ എല്ലാ കൊള്ളരുതായ്മകളും തങ്ങള്‍ക്കുമുണ്ടെന്ന സത്യം മറച്ചുവെക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണോ ഇതെന്നു ആലോചിച്ചു പോവുക സ്വാഭാവികം. സി.പി.എം ഇന്നും ഉറ്റുനോക്കുന്നത് ഒരു തൊഴിലാളി വര്‍ഗ ഏകാധിപത്യ രാഷ്ട്രത്തിനു ഇന്ത്യയില്‍ എങ്ങനെ രൂപം നല്‍കാമെന്നാണ് എന്ന് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വാദിക്കാമല്ലോ.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച കോണ്‍ഗ്രസിന്റെ സെക്യുലറിസത്തിനു മുന്നില്‍ അതിനു മുട്ടുമടക്കേണ്ടി വന്നതിനാലാണ് ചൈന ആവര്‍ത്തിക്കാതെ പോയത് എന്നും വ്യാഖ്യാനിക്കാം. മാര്‍ക്‌സിസത്തിനും അതിന്റെ വകഭേദങ്ങളായ ലെനിനിസത്തിനും സ്റ്റാലിനിസത്തിനുമൊക്കെ ഇന്ത്യാ രാജ്യത്ത് ഉള്ളിലുള്ളതൊക്കെ മറച്ചുവെച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ട ഗതിയുണ്ടാക്കിയത് പാരമ്പര്യ കോണ്‍ഗ്രസ് രാഷ്ട്രീയമായിരുന്നു. അതാണു ജമാഅത്തിന്റെ ഗതിയുമെന്നിരിക്ക മാര്‍ക്‌സിസം ജമാഅത്തിനെ ആക്രമിക്കുമ്പോള്‍ മനസ്സിലായില്ലെന്നു പറഞ്ഞാല്‍ കുറ്റംപറയരുത്.

എന്തായാലും സി.പി.എം ജമാഅത്തിനെ തള്ളിയാലും ജമാഅത്തിനു സി.പി.എമ്മിനെ കൈയൊഴിയാനാവില്ല. കമ്മ്യൂണിസത്തിനാണ് മതരാഷ്ട്രവാദത്തിന്റെ സൈദ്ധാന്തിക മാതൃത്വം. പിണറായി എത്ര പ്രഖ്യാപനങ്ങള്‍ നടത്തിയാലും ജന്മനാ ഇടതു ലക്ഷണമുളള ജമാഅത്ത് ആ വഴി തന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഈജിപ്തില്‍ പോയിട്ട് പാകിസ്താനില്‍ പോലും ആ മതരാഷ്ട്രവാദം യാഥാര്‍ഥ്യമാവാന്‍ പോകുന്നില്ല. മൗദൂദിചിന്തയിലെ പുതിയ വികാസങ്ങള്‍ എന്നു പറയുന്നത് മൗലികദര്‍ശനം ഉപേക്ഷിക്കലാണോ എന്നും വ്യക്തമാവേണ്ടതുണ്ട്.

തെരഞ്ഞെടുപ്പിന്റെ പേരു പറഞ്ഞു പേടിപ്പിച്ചത് പിണറായിയെ സ്വാധീനിക്കാത്തത് ജമാഅത്തിന്റെ ആള്‍ബലത്തെ കുറിച്ചു അദ്ദേഹം പാര്‍ട്ടി കേഡറുകള്‍ക്കിടയില്‍ പര്യാലോചന നടത്തിയതിനാലായിരിക്കും. 
പിണറായിയെ പ്രതിരോധിക്കാന്‍ മമ്പുറം തങ്ങളെയൊക്കെ കൂട്ടുപിടിക്കുന്നതു പരിഹാസ്യമാണ്. പിണറായി മമ്പുറം തങ്ങള്‍ കമ്മ്യൂണിസ്റ്റു പൈതൃകത്തിന്റെ ഭാഗമാണെന്നു പറയാന്‍ തിരൂരങ്ങാടിയില്‍ സെമിനാര്‍ നടത്തിയസാഹചര്യത്തില്‍ ജമാഅത്ത് അതു ചെയ്യുമെന്നു ആര്‍ക്കുമറിയാം. മമ്പുറം തങ്ങളെ അവരുടെ പൈതൃകത്തിനു തന്നെ വിട്ടേക്കൂ. വൈരുധ്യാത്മക ഭൗതികവാദവും മതരാഷ്ട്രവാദവും തങ്ങളുടെ പൈതൃകം വാദിക്കുന്നത് കുരുടന്‍ ആനയെ കണ്ട പോലെയല്ലേ? - പി.സി ജലീല്‍(ചന്ദ്രിക)