മദ്രസകളുടെ സമഗ്രവികസനം: 13 കോടി വിതരണംചെയ്തു

തിരഞ്ഞെടുക്കപ്പെട്ട 643 മദ്രസകളില്‍ 593 എണ്ണത്തിനുള്ള വിഹിതമാണ് വിതരണംചെയ്തത്
മലപ്പുറം: മദ്രസകളുടെ സമഗ്ര വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 16.21 കോടി രൂപയില്‍നിന്ന് 13,81,32500 രൂപ വിതരണം ചെയ്തു. സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജ്യുക്കേഷന്‍ ഇന്‍ മദ്രസ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട 643 മദ്രസകളില്‍ 593 എണ്ണത്തിനുള്ള വിഹിതമാണ് വിതരണംചെയ്തത്. ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് മുഴുവന്‍ മദ്രസകള്‍ക്കുമുള്ള വിഹിതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓപ്പണ്‍സ്‌കൂളിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മദ്രസ പ്രവര്‍ത്തനം സംബന്ധിച്ച കൃത്യമായ വിവരങ്ങളും കണക്കുകളും നല്‍കുന്നതുമായ മദ്രസകളെയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനും അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനുമായാണ് സാമ്പത്തികസഹായം നല്‍കുന്നത്.
ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങള്‍ക്ക് 15,000 രൂപയും സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകള്‍ ഒരുക്കുന്നതിന് ഒരുലക്ഷം രൂപയും നല്‍കും. മദ്രസകളില്‍ ശാസ്ത്രം, ഗണിതം, ഇംഗ്ലിഷ്, സാമൂഹിക ശാസ്ത്രം, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ബിരുദമുള്ളവര്‍ക്ക് 6000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 12,000 രൂപയും അനുവദിക്കുന്നതും ഈ ഫണ്ടില്‍നിന്നാണ്. കൂടാതെ
ലൈബ്രറി, പുസ്തകങ്ങള്‍, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കും എസ്.സി.ഇ.ആര്‍.ടിയുടെയും ഡയറ്റിന്റെയും പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായുള്ള ഫണ്ടും പദ്ധതിവഴി നല്‍കും.