"മഹല്ലുകൾ ഇനി ഒരു കുടക്കീഴിൽ" ജാമിഅഃ ഇസ്‌ലാമിക് സ്റ്റഡീസ് 'മഹല്ല് ശാക്തീകരണ പദ്ധതി'ക്ക് തുടക്കമായി

ശിഹാബ് തങ്ങള്‍ കേരളത്തെ ആപത്തില്‍ നിന്ന് രക്ഷിച്ച നേതാവ് : മുഖ്യമന്ത്രി
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാ
മിക്  സ്റ്റഡീസ് നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതി യുടെ
ഉദ്ഘാടനം  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ
വി.കെ ഇബ്രാഹിം  കുഞ്ഞ്, പി.കെ കുഞ്ഞാലിക്കുട്ടി, ബശീറലി
ശിഹാബ്  തങ്ങള്‍ സമീപം
തിരുവനന്തപുരം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളത്തെ ആപത്തില്‍ നിന്ന് രക്ഷിച്ച നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം വര്‍ഗ്ഗീയ ലഹളകളില്‍ അമര്‍ന്നപ്പോള്‍ കേരളത്തെ അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഏറ്റവും ത്യാഗം സഹിച്ച മഹത് വ്യക്തിത്വമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിതമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിടുന്ന ഉന്നത സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം ഒളിമ്പ്യന്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പരിഷ്‌കരിച്ച മഹല്ല് സോഫ്റ്റ് വെയറിന്റെ പ്രകാശന കര്‍മ്മം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സി.പി ബാവ ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, സാമൂഹ്യ നീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ മുനീര്‍, ന്യൂനപക്ഷ ക്ഷേമ - നഗര വികസന കാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എ മാരായ എന്‍. ശംസുദ്ദീന്‍, പി. ഉബൈദുല്ല, സി.ടി അഹമ്മദലി, പി.എച്ച് അബ്ദുസ്സലാം ഹാജി, അഡ്വ വി.ഇ അബ്ദുല്‍ ഗഫൂര്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ബീമാപള്ളി റഷീദ്, ഡോ. നസീര്‍ പ്രസംഗിച്ചു. ഹാജി കെ മമ്മദ് ഫൈസി സ്വാഗതവും പി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
മഹല്ല് ലീഡേഴ്‌സ് വര്‍ക് ഷോപ്പിന് എസ്.വി മുഹമ്മദലി നേതൃത്വം നല്‍കി റഷീദ് ഫൈസി നാട്ടുകല്‍ സ്വഗതവും ഹസന്‍ ആലങ്കോട് നന്ദിയും പറഞ്ഞു