റഈസുല്‍ ഉലമക്ക് കണ്ണീരോടെ വിട

മയ്യിത്ത്‌ നമസ്‌കാരം നടന്നത് 41 തവണ
ഇന്നത്തെ മനോരമ പത്രത്തില്‍ നിന്ന്  
മലപ്പുറം: റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍ക്ക്‌ കണ്ണീരോടെ വിട. കാളമ്പാടി ജുമാ മസ്‌ജിദ്‌ ബര്‍സ്ഥാനില്‍ രാവിലെ 9 മണിക്ക്‌ ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ അകമ്പടിയോടെ ജനാസ കാളമ്പാടി ജുമാ മസ്‌ജിദിലേക്ക്‌ കൊണ്ടുപോയി. 41 തവണയാണ്‌ മയ്യിത്ത്‌ നമസ്‌കാരം നടന്നത്‌. ആദ്യ നമസ്‌കാരത്തിന്‌ കോട്ടുമല കോംപ്ലക്‌സില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ നേതൃത്വം നല്‍കിയത്‌. പിന്നീട്‌ കോംപ്ലക്‌സിലും പള്ളിയിലുമായി നടന്ന നമസ്‌കാരത്തിന്‌ പ്രമുഖ സയ്യീദുമാരും പണ്ഡിതന്മാരും നേതൃത്വം നല്‍കി 9.20 ന്‌ ഖബറടക്കം നടന്നു. 
1934-ല്‍ അരിക്കത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍ നിന്നുതന്നെയാണ്.
പിന്നീട്, മലപ്പുറത്തെ എയിഡഡ് മാപ്പിളസ്‌കൂളില്‍പോയി രാവിലെ പത്ത്മണിവരെ അവിടെനിന്ന് ദീനിയ്യാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലാമന്തോള്‍ മമ്മൂട്ടിമൊല്ലാക്കയായിരുന്നു ഉസ്താദ്. പത്തുമണി കഴിഞ്ഞാല്‍ സ്‌കൂള്‍ പഠനമാണ് അവിടെ നടന്നിരുന്നത്. അഞ്ചാംക്ലാസ് വരെ അവിടെ തന്നെപോയി. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ രമാപുരത്തുകാരന്‍ സൈതാലിക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നു. അവിടെനിന്നു മുതഫര്‍രിദ് പഠിച്ചു. അറിവിന്റെ ഉത്തുംഗമായ ലോകത്തേക്ക് അങ്ങനെ ഔപചാരികമായി പ്രവേശിച്ചു.
ഒരു കൊല്ലത്തിനു ശേഷം കൂട്ടിലങ്ങാടി പള്ളിയിലെ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. നഹ്‌വിന്റെ ബാലപാഠങ്ങള്‍ രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ഇവിടെത്തെ പഠനകാലത്താണ് തൊട്ടറിയുന്നത്. പിന്നീട് വടക്കാങ്ങര അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പഴമള്ളൂര്‍ ദര്‍സില്‍ മൂന്നു വര്‍ഷം പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ, ജലാലൈനി മുതലായവ ഇവിടെ നിന്നാണ് ഓതുന്നത്. ശേഷം പെരിമ്പലം ബാപ്പുട്ടിമുസ്‌ലിയാരുടെ വറ്റലൂര്‍ ദര്‍സില്‍. ആറുമാസം നീണ്ടുനിന്ന ഈ കാലയളവില്‍ മുഖ്തസ്വര്‍, നഫാഇസ്, ശര്‍ഹുത്തഹ്ദീബ് തുടങ്ങിയവ പഠിച്ചു. പിന്നീട് എടരിക്കോട് പാലച്ചിറമാട്ടില്‍ ചെറുശോല കുഞ്ഞഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ടുവര്‍ഷം. മുഖ്തസ്വറിന്റെ ബാക്കി ഭാഗങ്ങള്‍, ഖുത്വുബി,മുസ്‌ലിം മുതലായവ ഇവിടെനിന്നു പഠിച്ചു.
ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ പ്രശസ്തമായ ദാര്‍സില്‍ ചേര്‍ന്നു. സമസ്തയുടെ ചരിത്രത്തില്‍ ചിന്തകൊണ്ടും കര്‍മംകൊണ്ടും പാണ്ഡിത്യം കൊണ്ടുമെല്ലാം ഇതിഹാസത്തിന്റെ ലോകം സൃഷ്ടിച്ച പല മഹാ പ്രതിഭകളെയും സംഭാവന ചെയ്യാന്‍ കോട്ടുമല ഉസ്താദിന്റെ ഈ ദര്‍സിനും കോട്ടുമലയിലെ ദര്‍സിനും സാധിച്ചിട്ടുണ്ട്.
ഇ.കെ.ഹസന്‍ മുസ്‌ലിയാരും എം.എം.ബശീര്‍ മുസ്‌ലിയാരുമൊക്കെ കോട്ടുമല ഉസ്താദ് ഈ ദര്‍സുകളിലൂടെ സമുദായത്തിനു നല്‍കിയ അനുഗ്രഹങ്ങളായിരുന്നു. പ്രമുഖ പണ്ഡിതനും മുശാവറ അംഗവുമായ ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്റെ സഹപാഠിയാണ്.
ശര്‍ഹുല്‍ അഖാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ കിതാബുകള്‍ കോട്ടുമല ഉസ്താദില്‍ നിന്നാണ് ഓതുന്നത്. ഇവിടത്തെ രണ്ടു വര്‍ഷ പഠനത്തിനു ശേഷം 1959-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് ഉപരി പഠനത്തിനു പുറപ്പെട്ടു. ശൈഖ് ആദം ഹസ്രത്ത്,അബൂബക്ര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു. വെല്ലൂരിലെ അക്കാലത്തെ പ്രഗത്ഭ ഉസ്താദുമാര്‍. 1961-ല്‍ ബാഖവി ബിരുദമെടുത്തു.
അരീക്കോട് ജുമാമസ്ജിദില്‍ മുദര്‍രിസായി ചേര്‍ന്നാണ് ഉസ്താദ് സേവനത്തിനു ആരംഭം കുറിച്ചത്. ഖുത്വുബയും ഖാളിസ്ഥാനവുമൊന്നും ഉണ്ടായിരുന്നില്ല. ദര്‍സ് മാത്രം. ഇവിടത്തെ 12വര്‍ഷസേവനത്തിനു ശേഷം മൈത്രയിലേക്ക് സേവനം മാറ്റി. ഖാളിസ്ഥാനവും കൂടിയുണ്ടായിരുന്നു. രണ്ടു വര്‍ഷം ഇവിടെ തുടര്‍ന്നു.പിന്നീട് മുണ്ടക്കുളം ഒരു വര്‍ഷം,കാച്ചിനിക്കാട് ഒരു വര്‍ഷം, മുണ്ടുപറമ്പ് ഒരു വര്‍ഷം, നെല്ലിക്കുത്ത് പത്ത് വര്‍ഷം, കിടങ്ങയം അഞ്ച് വര്‍ഷം. 1993-മുതല്‍ പട്ടിക്കാട് ജാമിഅനൂരിയയിലാണ്. രണ്ടു തവണ ഉസ്താദ് ഹജ്ജ്കര്‍മം നിര്‍വ്വഹിച്ചു. ഒന്ന് ഗവണ്‍മെന്റ് കോട്ടയിലും മറ്റൊന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിലും.
1959-ല്‍ ശൈഖുനാ കോമു മുസ്‌ലിയാരുടെ സഹോദരനായ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. മക്കള്‍: അഡ്വ.അയ്യൂബ് (മലപ്പുറം മുന്‍സിപ്പല്‍ കൗണ്‍സിലര്‍),അബ്ബാസ് ഫൈസി, ഉമര്‍, അബ്ദുല്‍ അസീസ്, അബ്ദുസ്വമദ് ഫൈസി, അബ്ദുറഹ്മാന്‍, സ്വഫിയ റുഖയ്യ, ജമീല. ജാമാതാക്കള്‍: മായിന്‍കുട്ടി ഫൈസി കിഴിശ്ശേരി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഇരുമ്പുഴി, മുഹമ്മദ് ഫൈസി വള്ളുവങ്ങാട്, ആഇശ സുല്‍ഫത്ത്, ഹഫ്‌സത്ത്, വാഹിദ,സാബിറ, മുഹ്‌സിന.
അന്ത്യവിശ്രമം കോട്ടൂമല ഉസ്താദിന്റെ മഖ്ബറയോട് ചേര്‍ന്ന്
ശൈഖുനാ കാളമ്പാടി ഉസ്താദിന് നാട്ടിലെ പള്ളിയില്‍ ഇനി നിത്യവിശ്രമം. പള്ളിയുടെ തെക്ക് ഭാഗത്ത് കോട്ടുമല ഉസ്താദിന്റെ മഖ്ബറയോടു ചേര്‍ന്നാണ് ശൈഖുനായെ മറമാടിയത്. രാവിലെ കോംപ്ലക്സ് പരിസരത്ത് നടന്ന അവസാന ജനാസ നമസ്കാരത്തിന് ശേഷം മയ്യിത്ത് ഖബറടക്കാനായി പള്ളിമഖ്ബറയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശിഷ്യരും പൊതുജനങ്ങളുമടക്കം ആയിരങ്ങള്‍ ജനാസയെ പിന്തുടര്‍ന്നു.

ഖബറടക്കത്തിന് സമസ്തയുടെ പണ്ഡിതന്മാരും നേതാക്കളും സന്നിഹിതരായിരുന്നു. ജനത്തിരിക്ക് കാരണം പൊതുജനങ്ങള്‍ക്ക് ഖബറിനടുത്തേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . പരിസരത്തെ റോഡിലും മറ്റുമായി അവര്‍ തങ്ങളുടെ നേതാവിനെ ഖബറടക്കുന്നതിന് സാക്ഷ്യം വഹിച്ചു.

രാവിലെയും ജനാസ കാണാന്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും പൊതുജനങ്ങളുടെ പ്രവാഹമായിരുന്നു. ഇന്ത്യന്‍ സമയം ഒമ്പതുമണിക്ക് നടന്ന അവസാന ജനാസ നിസ്കാരത്തിന് കാഞ്ഞങ്ങാട് ഖാദി ജിഫ്രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്‍കി. കോഴിക്കോട് ഖാദി സയ്യിദ് അഹ്മദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു.

ഇന്നലെ വിശുദ്ധഹറമിലും ഉസ്താദിന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ഥനയും നടന്നു. കേരളത്തില്‍ നിന്ന് ഹജ്ജിനെത്തിയ ഹാജിമാര്‍, കെ.എം.സി.സിയുടെയും ഇസ്‌ലാമിക് സെന്ററിന്റെയും പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം പ്രാര്‍ഥനക്ക് സംബന്ധിച്ചു. സമസ്ത് വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി.

ഇന്നലെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഖത്തര്‍ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിനും അനുസ്മരണ പ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി നേതൃത്വം നല്‍കി

ശൈഖുനായുടെ പേരില്‍ സമസ്ത നാളെ മലപ്പുറത്ത് പ്രത്യേക പ്രാര്‍ഥനാമജലിസ് സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് സുന്നിമഹല്‍‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നിരവധി പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും.
പൂര്‍വികരുടെ ധര്‍മപാത പിന്തുടര്ന്ന പണ്ഡിതശ്രേഷ്ഠന്‍ : ഹൈദരലി തങ്ങള്‍ 
മലപ്പുറം: മഹാന്‍മാരായ പൂര്‍വികരുടെ ധര്‍മപാത പിന്തുടര്‍ന്ന പണ്ഡിതശ്രേഷ്ഠനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാളമ്പാടി മുസ്‌ലിയാരുടെ നിര്യാണം സമുദായത്തിന് വലിയ നഷ്ടമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. 
കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ പണ്ഡിതശ്രേഷ്ഠന്‍ : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ 
ചരിത്രപാരമ്പര്യം ഉറങ്ങുന്ന മലപ്പുറം നഗരത്തോടു ചേര്‍ന്നുനില്‍ക്കുന്ന നാട്ടിന്‍പ്രദേശമാണു കാളമ്പാടി. ശംസുല്‍ ഉലമയും കൂറ്റനാടും അടക്കമുള്ള പണ്ഡിതപ്രതിഭകളുടെ ഗുരുനാഥനായിരുന്ന കോമുമുസ്‌ല്യാരും നൂറുകണക്കിനു മഹിതപണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്നുനല്‍കിയ കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാരും വളര്‍ന്നതും ജീവിച്ചതും ഈ അനുഗൃഹീതനാട്ടിലാണ്. എന്നാല്‍ നാടിന്റെ പേരില്‍ ഇവരാരും അറിയപ്പെട്ടിരുന്നില്ല. കാളമ്പാടിയുടെ പേരില്‍ അറിയപ്പെട്ടത് മുഹമ്മദ് മുസ്‌ല്യാരാണ്. കേരള മുസ്‌ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ സിരാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദവിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ മഹാനു ണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലം സമസ്തയുടെ സുവര്‍ണകാലഘട്ടമാണ്. 
ഇസ്‌ലാമിക കര്മലശാസ്ത്ര രംഗത്തെ സൗമ്യസാന്നിധ്യം : കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ 
ആദര്‍ശവിഷയങ്ങളിലെ കാര്‍ക്കശ്യവും വ്യക്തിജീവിതത്തിലെ ലാളിത്യവുമായിരുന്നു കാളമ്പാടി മുഹമ്മദ് മുസല്യാരുടെ മുഖമുദ്ര. ഏറെ സൗമ്യനും ക്ഷമാശീലനുമായിരുന്ന അദ്ദേഹം ഇസ്‌ലാമിക കര്‍മശാസ്ത്രരംഗത്ത് ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠരിലെ ഒന്നാമന്‍തന്നെയായിരുന്നു. സമസ്തയ്ക്കു മാത്രമല്ല സമുദായത്തിനൊന്നാകെ നികത്താനാകാത്ത നഷ്ടമാവുകയാണ് അദ്ദേഹത്തിന്റെ വിയോഗം. സംഘടനാപ്രവര്‍ത്തനരംഗത്ത് ഞങ്ങള്‍ക്കെല്ലാം അദ്ദേഹമായിരുന്നു മാര്‍ഗദര്‍ശി. ഇസ്‌ലാമിക കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട സങ്കീര്‍ണപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഖുര്‍ആനും ഹദീസുകളും അടിസ്ഥാനമാക്കിയ കൃത്യമായ മറുപടികള്‍ അദ്ദേഹത്തിന്റെ കയ്യില്‍ എപ്പോഴുമുണ്ടായിരുന്നു. സമസ്തയുടെ ഫത്‌വാ കമ്മിറ്റിയില്‍ സങ്കീര്‍ണമായ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ അവസാന ഉത്തരം, കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികളുടെ അകമ്പടിയോടെ ഒരോര്‍മത്തെറ്റുമില്ലാതെ അദ്ദേഹം നല്‍കിയിരുന്നു.
തഹ്‌ലീലും അനുസ്മരണവും വിജയിപ്പിക്കുക 
മലപ്പുറം: മര്‍ഹൂം. റഈസുല്‍ ഉലമക്ക് വേണ്ടി ഇന്ന് സുന്നിമഹലില്‍ സംഘടിപ്പിക്കുന്ന തഹ്‌ലീല്‍, പ്രാര്‍ത്ഥന, അനുസ്മരണ സംഗമം വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദും അഭ്യര്‍ത്ഥിച്ചു.