വ്യാജകേശത്തിനെതിരെ സമസ്ത പ്രചാരണം ശക്തമാക്കുന്നു

മലപ്പുറം: കാന്തപുരം കൊണ്ടുവന്ന  വ്യാജ കേശ വിവാദത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ വിഷയം പുതിയ തലത്തിലേക്ക്. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു.തിരുകേശ വിവാദത്തില്‍ തങ്ങളുടെ നിലപാടായിരുന്നു ശരിയെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ ഇടപെടലെന്ന് സമസ്ത പറയുന്നു. ഹര്‍ജിക്കാരനൊപ്പം ചേരാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും തിരുകേശ വിവാദ വിഷയത്തില്‍ ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോകാനാണ് സമസ്തയുടെ തീരുമാനം.
വടകര സ്വദേശിയായ യു.സി.അബു ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് തിരുകേശ വിവാദം വീണ്ടും കത്തിച്ചിരിക്കുന്നത്. മതവികാരം കച്ചവടമാക്കുന്നുവെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് കാണിച്ചാണ് അബു ഹര്‍ജി നല്‍കിയത്. തിരുകേശം നബിയുടേതാണെന്നതിന് തെളിവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇക്കാര്യം സമൂഹത്തെ മനസ്സിലാക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നുവെന്ന് സമസ്തയും പറയുന്നു. .
ശഹ്‌റേ മുബാറക്ക് എന്ന പേരിലാണ് കാന്തപുരം വിഭാഗം പള്ളി നിര്‍മാണവുമായി മുന്നോട്ടുവന്നിരുന്നത്. എന്നാല്‍ പിന്നീട് പള്ളിയുടെ പേര് മസ്ജിദുല്‍ ആസാര്‍ എന്നാക്കി മാറ്റി. 'അനുഗ്രഹീത മുടി' എന്നര്‍ഥമുള്ള ശഹ്‌റേ മുബാറക്ക് എന്ന പേരില്‍നിന്ന് പുരാവസ്തു എന്ന അര്‍ഥമുള്ള ആസാര്‍ എന്ന പദത്തിലേക്ക് മാറ്റിയതുതന്നെ ഒളിച്ചോട്ടമാണെന്നാണ് സമസ്ത പറയുന്നത്.(അവ: വെബ്‌ ന്യൂസ്‌ ).