ശൈഖുനാ പി.പി. ഉസ്താദ്‌; ഒരു നോക്കു കാണാൻ ജനസാഗരമൊഴുകിയെത്തി. നരിക്കുനി പ്രദേശം വീര്‍പ്പുമുട്ടി

  • മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കു കാരണം ബസ്സുകള്‍ ഓട്ടം നിര്‍ത്തി വെച്ചു.
  • ആദ്യ പൊതു ദർശനം മടവൂര്‍ സി.എം മഖാമിൽ 
  • അന്ത്യ ശ്വാസം വലിക്കുമ്പോള്‍ ശൈഖുന 3 തവണ ശഹാദത്ത്‌ കലിമ ഉരുവിട്ടുവെന്ന്‌ ദൃക്‌സാക്ഷികള്‍
  • മയ്യിത്ത് നമസ്‌കാരം നടന്നത് നിരവധി തവണ 
നരിക്കുനി: ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ വന്ദ്യരായ ഗുരുവര്യരും, പ്രസ്ഥാന ബന്ധുക്കളുടെ നേതാവും സമാദരണീയനായ പണ്ഡിതനുമായ പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്‌ല്യാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന ഉസ്താദിനെ പതിവ് പരിശോധനക്കായാണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഉച്ചയോടെ മക്കളുടെയും പ്രിയതമയുടെയും സാന്നിധ്യത്തില്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉബൈദ് ഫൈസി ഒഴികെ മറ്റു മക്കളെല്ലാം സമീപത്തുണ്ടായിരുന്നു. ശഹാദത്തുകലിമ മൂന്നു വട്ടം ഉരുവിട്ടതിനു ശേഷമാണ് അവസാന ശ്വാസം വലിച്ചതെന്ന് മരണ സമയത്ത് സമീപത്തുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. 


ദീര്‍ഘകാലം തന്റെ കര്‍മമണ്ഡലമായിരുന്ന മടവൂര്‍ സി.എം മഖാമിലേക്കാണ് ആദ്യം മയ്യിത്ത് കൊണ്ടുപോയത്. മയ്യിത്ത് മടവൂരിലെത്തുന്നു എന്നറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തുനിന്നായി പതിനായിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. അര മണിക്കൂര്‍ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചെങ്കിലും നിരവധി ആളുകള്‍ അവസാനമായി ഒരു നോക്ക് കാണാനാകാതെ മടങ്ങേണ്ടിവന്നു. രണ്ട് മണിയോടെയാണ് സ്വദേശമായ പാറന്നൂരിലെത്തിച്ചത്. ആയിരക്കണക്കായ മഹല്ലുകളില്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന തന്റെ ശിഷ്യഗണങ്ങളുടെ നേതൃത്വത്തില്‍ വന്‍ ജനാവലിയാണ് അപ്പോഴേക്കും പാറന്നൂരിലേക്ക് ഒഴുകിയെത്തിയത്. ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നരിക്കുനി പ്രദേശം വീര്‍പ്പുമുട്ടുകയായിരുന്നു ഇന്നലെ. മരണവിവരം അറിഞ്ഞതുമുതല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നരിക്കുനിയിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. നരിക്കുനി അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. നരിക്കുനി അങ്ങാടി നിറഞ്ഞുകവിഞ്ഞതോടെ ഗതാഗതക്കുരുക്ക് കാരണം ഉച്ചമുതല്‍ പാലത്ത് കുമാരസ്വാമി വഴി കോഴിക്കോട്ടേക്കുള്ള ബസ്സുകള്‍ ഓട്ടം നിര്‍ത്തി. തങ്ങളുടെ ആത്മീയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനുള്ള നിര കിലോമീറ്ററുകളോളം നീണ്ടു.
 ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററുടെ നേതൃത്വത്തില്‍ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് എല്ലാവര്‍ക്കും മയ്യിത്ത് ഒരു നോക്കുകാണാന്‍ സൗകര്യമൊരുക്കിയത്. വിവിധ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നിരവധി തവണയാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. ആദ്യ നമസ്‌കാരത്തിന് സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. വീടിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് അന്ത്യദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. രാത്രി ഒമ്പത് മണിയോടെ താന്‍ ഖാസിയായ പാറന്നൂര്‍ ജുമാമസ്ജിദിലേക്ക് മയ്യിത്ത് കൊണ്ടുപോയി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാറന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി. 
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ബാസലി ശിഹാബ് തങ്ങള്‍, സി.എസ്.കെ തങ്ങള്‍ കുറ്റിയാടി, സമസ്ത പ്രസി.ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ല്യാര്‍, സെക്രട്ടറി  ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍  റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്‍ എം.പി, എം.സി മായിന്‍ഹാജി, എം.എല്‍. എ.മാരായ അബ്ദുറഹിമാന്‍ രണ്ടത്താണി, സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍, ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജന സെക്രട്ടറി എം.എ റസാക്ക് മാസ്റ്റര്‍, എ.പി മുഹമ്മദ് മുസ്‌ല്യാര്‍, തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.