സ്വദേശിവത്കരണം ധൃതിപ്പെട്ട് നടപ്പാക്കില്ല- സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ്

റിയാദ്: സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മന്ത്രാലയം എടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തെ സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ധൃതിപ്പെട്ട് നടപ്പാക്കില്ലെന്ന് സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. എന്നാല്‍ വിദേശികള്‍ തങ്ങളുടെ ഇഖാമയിലുള്ളതല്ലാത്ത പ്രൊഫഷനില്‍ ജോലി ചെയ്യുന്നത് കുറ്റകരമാണെന്നും അത്തരം നിയമലംഘനം പരിശോധന സമയത്ത് ശ്രദ്ധയില്‍പെട്ടാല്‍ തൊഴിലാളികളെ പിടികൂടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തൊഴില്‍മേഖല നിയമാനുസൃതമാക്കുകയും സ്വദേശികള്‍ക്ക്
പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. സ്വകാര്യമേഖലയിലെ ലാഭവിഹിതത്തെ മന്ത്രാലയ തീരുമാനങ്ങള്‍ ദോഷകരമായി ബാധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ല. അതേസമയം സ്വദേശികള്‍ക്ക് മന്ത്രാലയം നിശ്ചയിച്ച ചുരുങ്ങിയ വേതനം നല്‍കാന്‍ സ്വകാര്യ കമ്പനികളും തയാറാവണം. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി അന്വേഷിച്ച ശേഷം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് സൗദി ഉന്നതസഭ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ എന്നീ മൂന്ന് വിഭാഗത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. ഇത്തരത്തിലുള്ള തുറന്ന ചര്‍ച്ച അടുത്ത ആറാഴ്ചക്കുള്ളില്‍ രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ നടക്കുമെന്നും വകുപ്പുമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ യോഗ്യതയും തൊഴിലെടുക്കാന്‍ സന്നദ്ധതയുമുള്ള സ്വദേശികളായ തൊഴില്‍രഹിതര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനാണ് നിതാഖാത്ത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്.
സ്വദേശികള്‍ക്ക് മന്ത്രാലയം നിശ്ചയിച്ച ചുരുങ്ങിയ വേതനമനുസരിച്ചുള്ള വ്യവസ്ഥകള്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം 180,000 സ്ഥാപനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം ശമ്പള പരിഷ്കരണം നടപ്പാക്കാതിരിക്കുന്നതും സ്ഥാപനം ചുവപ്പുഗണത്തില്‍ വരാന്‍ കാരണമാവുമെന്ന് തൊഴില്‍ മന്ത്രി വിശദീകരിച്ചു.