സൌദി സ്വദേശിവല്‍ക്കരണം; മുഖ്യമന്ത്രിയും സംഘവും ഡല്‍ഹിക്ക്‌

തിരുവനന്തപുരം: സൌദി സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്നു പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയും മറ്റു നേതാക്കളും ഏപ്രില്‍ രണ്‌ടിനു ഡല്‍ഹിയിലേക്കു പോവും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തും.
സൌദിയില്‍ സ്വദേശിവല്‍ക്കരണ നിയമം കര്‍ശനമാക്കിയ സാഹചര്യത്തില്‍ മലയാളികള്‍ക്ക്‌ ആശങ്ക വേണെ്‌ടന്ന്‌ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി വ്യക്തമാക്കി. നിയമം കര്‍ശനമാക്കിയെങ്കിലും വലിയതോതില്‍ മലയാളികള്‍ നാട്ടിലേക്കു മടങ്ങിവരുന്നത്‌ തടയാനാവുമെന്നാണു പ്രതീക്ഷ. തിരിച്ചുവരുന്നതു കുറച്ചുപേര്‍ മാത്രമാണെങ്കിലും അവര്‍ക്കു വേണ്‌ടി എന്തെല്ലാം
ചെയ്യാനാവുമെന്നു സര്‍ക്കാര്‍ ഗൌരവമായി പരിശോധിച്ചുവരുകയാണ്‌. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തും. അടുത്തയാഴ്‌ച തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്‌ടാവും. 

സംസ്ഥാനത്തുള്ളവരുടെ ആശങ്ക തടയാന്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ തുടങ്ങുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണെ്‌ടന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായും സൌദിയിലെ ഇന്ത്യന്‍ എംബസിയുമായും പ്രവാസി സംഘടനകളുമായും നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്‌ട്‌. സൌദിയില്‍ മലയാളികളായ എത്രപേര്‍ സ്ഥാപനങ്ങള്‍ നടത്തുന്നുവെന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അവിടെയുള്ളവരുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ്‌ ഇതുസംബന്ധിച്ചു വിവരം ലഭിക്കുന്നത്‌.

2009ലാണു സൌദിയില്‍ നിത്വാഖാത്‌ നിയമം പ്രാബല്യത്തില്‍വന്നത്‌. ഇപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ഈ നിയമം കര്‍ശനമാക്കിയതാണ്‌ പുതിയ സാഹചര്യത്തിനു കാരണം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്‌ട്‌. അംബാസഡര്‍മാരുമായും ഉദ്യോഗസ്ഥരുമായും സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്‌ട്‌. പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്‌, വയലാര്‍ രവി, ഇ അഹമ്മദ്‌ എന്നിവരുമായും സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടു. സൌദിയുമായി നയതന്ത്രപരമായും വാണിജ്യപരമായും നല്ല ബന്ധമാണ്‌ ഇന്ത്യക്കുള്ളത്‌. സൌദി ഭരണകൂടം എക്കാലവും ഇന്ത്യയോട്‌ ഉദാരപൂര്‍വമായ നടപടികളാണു സ്വീകരിച്ചിട്ടുള്ളത്‌. ഈ സൌഹാര്‍ദം പൂര്‍ണമായും പ്രയോജനപ്പെടുത്തിയും നിലനിര്‍ത്തിയും വിഷയത്തില്‍ പരിഹാരം കാണാനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.