ദേശീയ പാത വീതി കൂട്ടല്‍ ബദല്‍ തേടണം : സമസ്ത

കോഴിക്കോട് : അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന നിര്‍ദ്ദിഷ്ട ദേശീയപാത 17 വീതി കൂട്ടല്‍ പദ്ദതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന നടപടി നിര്‍ത്തിവെക്കണമെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാട് മനുഷ്യത്വ പരമായ ധീരമായ നടപടിയാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിമാരായ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവിച്ചു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ സമുദായങ്ങളുടെ ആരാധാനാലയങ്ങളും ആയിരക്കണക്കായ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നതിലൂടെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ ചെറുതാവില്ല. പ്രകൃതിയെ സാരമായി ബാധിക്കുന്ന വിധം ജല സ്‌ത്രോതസുകള്‍ പോലും നിര്‍ദ്ദിഷ്ട പദ്ദതിയില്‍ മണ്ണിട്ട് മൂടപ്പെടും. പൗരന്മാരുടെ താമസവും ജീവിതവും തകര്‍ത്തു വാഹന ഗതാഗതങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന വികസനം മനുഷ്യത്വപരമല്ല. വാഹനകുരുക്ക് ഒഴിവാക്കുന്നതിനും ഗതാഗത സൗകര്യം വര്‍ദ്ദിപ്പിക്കുന്നതിനും ബദല്‍ റോഡുകളും ബൈപ്പാസുകളും ബ്രിഡ്ജുകളും സ്ഥാപിക്കുന്നത് സംബന്ധിച്ചു ബന്ധപ്പെട്ട അതോറിറ്റികള്‍ ശാസ്ത്രീയ പഠനം നടത്തി പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
- Samasthalayam Chelari