വ്യാജ കറാമത്ത്‌ വാദത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ സുന്നീ പണ്ഡിതനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ചവശനാക്കി.


പുത്തൂര്‍  (മംഗലാപുരം): പുത്തൂരിലെ സുന്നീ യുവപണ്ഡിതനായ ഹുസൈന്‍ ദാരിമിയെ ഏതാനും ഗുണ്ടകള്‍ ചേര്‍ന്നു തട്ടിക്കെണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി. പുതുതായി ഉള്ളാളില്‍ നാഇബ്‌ ഖാസിയായി നിയമിതനായ കൂറ തങ്ങള്‍ എന്നപേരില്‍ അറിയപ്പെടുന്ന ഫസല്‍ കോയമ്മ തങ്ങള്‍ എന്ന അളാണ്‌ ഏതാനും യുവാക്കളായ ക്വട്ടേഷന്‍ സംഘത്തെ അയച്ച്‌ അക്രമിച്ചുപരിക്കേല്‍പിച്ചത്‌.
തനിക്ക്‌ കറാമത്തുണ്ടെന്നും ദുആക്കുത്തരം കിട്ടുന്ന ആളാണ്‌ താന്‍ എന്നും ഉള്ളാളില്‍ നാഇബ്‌ ഖാസിയായി ചുമതലയേറ്റ തനിക്ക്‌ അതിനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളെ ഹുസൈന്‍ ദാരിമിയും പുത്തൂരിലെ മറ്റു സമസ്തയുടെ പണ്ഡിതരും ചേര്‍ന്നു ഖണ്ഡിച്ചതാണ്‌ കൂറ തങ്ങളെ പ്രകോപിപ്പിച്ചതും ഹുസൈന്‍ ദാരിമിയെ മര്‍ദ്ദിക്കാന്‍ ആള്‍ക്കരെ നിയോഗിച്ചതും.
തന്നെ സമീപിക്കുന്ന മാറാ രോഗികളോട്‌ വിദഗ്ദ ചികിത്സക്കുപോകാതെ തന്റെ കറാമത്തിന്നായി കാത്തിരിക്കണമെന്നും സുഖപ്പെടുമെന്നും വിശ്വസിപ്പിച്ചാണ്‌ ഇദ്ദേഹം ആള്‍ക്കാരെ സാധരണയായി കയ്യിലെടുക്കാറ്‌. ക്യാന്‍സര്‍, ട്യൂമര്‍, കിഡ്ണി സ്റ്റോണ്‍ തുടങ്ങീ പലരോഗങ്ങളെ കൊണ്ട്‌ കഷ്ടപ്പെടുന്നവരാണ്‌ ഇദ്ദേഹത്തെ പ്രധാനമായും ബന്ധപ്പെടാറുള്ളത്‍. ഇങ്ങിനെ തന്നെ ബന്ധപ്പെടുന്ന പല മാറാരോഗികളോടും ഇദ്ദേഹം വിദഗ്ദ ചികിത്സക്കുപോകുന്നതിനെ തടയുക പതിവായിരുന്നുവത്രെ.
ആത്മീയ ചികിത്സയോടപ്പം നവീന ചികിത്സയും നേടണം എന്ന സുന്നത്ത്‌ ജമാഅത്തിന്റെ വിശ്വാസാചാരങ്ങള്‍ക്ക്‌ ഘടകവിരുദ്ധമായ ഇദ്ദേഹത്തിന്റെ സ്വയം ആത്മീയപ്രദര്‍ശനചികിത്സാ രീതിയിലൂടെ കഷ്ടപ്പെടുന്ന രോഗികളുടെ അനുഭവസഹിതം ഖണ്ഡിക്കുകയും ഇദ്ദേഹം ഉള്ളാളിന്റെ നാഇബ്‌ ഖാസിയാവാന്‍ പാണ്ഡിത്യമോ  യോഗ്യതയോ ഇല്ല എന്നും കേവലം ഇപ്പോഴുള്ള ഖാസിയുടെ മകന്‍ എന്നത് യോഗ്യതയല്ല   എന്നുമുള്ള ഹുസൈന്‍ ദാരിമിയുടെയും മറ്റു സമസ്തയുടെ പണ്ഡിതന്‍മാരുടെയും പ്രസ്തവനയേയുമാണ്‌ കൂറതങ്ങളെ ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്‌.
വീട്ടില്‍ നിന്നും അങ്ങാടിയിലേക്ക്‌  വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറപ്പെട്ട ഹുസൈന്‍ ദാരിമിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഏതാനും യുവാക്കള്‍ ചേര്‍ന്ന്‌ ജീപ്പിലേക്ക്‌ വലിച്ചുകയറ്റി ദൂരധിക്കിലേക്ക്‌ കൊണ്ടുപോവുകയും കൊണ്ടുപോകും വഴി വാഹനത്തില്‍ വെച്ച്‌ ക്രൂര മര്‍ദ്ദനത്തിന്ന്‌ വിധേയമാക്കുകയും സി.എം അബ്ദുല്ല മൌലവിയെ കൊന്നപോലെ ഇല്ലാതാക്കുമെന്നും എസ്‌.എസ്‌.എഫ്‌ അനുഭാവികളായ ക്വട്ടേഷന്‍ സംഘം അക്രോശിച്ചുവെന്ന്‌ ഹുസൈന്‍ ദാരിമി പറഞ്ഞു. 'വാഹനത്തില്‍നിന്നുമിറക്കി വലിച്ചിഴച്ച്‌ നേരെ കൂറതങ്ങളുടെ സന്നിദി യിലേക്കെത്തിക്കുകയും അവിടെ വെച്ച്‌ വീണ്ടും മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ കൂറതങ്ങള്‍ എന്നെയും ഞാന്‍ പിന്തുടരുന്ന സുന്നീ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും പലരീതിയിലും അവഹേളിച്ചു സംസാരിക്കുകയും ചെയ്തു. സമസ്തയുടെ നേതാക്കളും പ്രവര്‍ത്തരും അനുഭാവികളും കാഫിറാണെന്നും അദ്ദേഹം അധിക്ഷേപിച്ചു' - ഹുസൈന്‍ ദാരിമി പറഞ്ഞു.
ഒടുവില്‍ ഏതാനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ഹുസൈന്‍ ദാരിമിയെ ഒരുവിധം രക്ഷപ്പെടുത്തുകയായിരുന്നു. കൂറതങ്ങളുടെ 'കസ്റ്റഡിയില്‍' ഇരുന്ന ഹുസൈന്‍ ദാരിമി സൂത്രത്തില്‍ മൊബൈലില്‍കൂടി അറിയിച്ചപ്രകാരമാണ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ വന്ന്‌ അദ്ദേഹത്തെ രക്ഷിച്ചത്‌.
വിഘടിതരുടെ ഗുണ്ടായിസത്തിന്ന്‌ വിധേയനായി ഗുരുതരമായി പരിക്കേറ്റ ഹുസൈന്‍ ദാരിമി ഇപ്പോള്‍ പുത്തൂരിലെ മഹാവീര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്‌. അതേസമയം ആത്മീയ നേതാവിന്റെ  വേഷമണിഞ്ഞ്‌ സാധാരണക്കരെ കബളിപ്പിക്കുകയും തന്നെ എതിര്‍ക്കുന്നവരെ ഇല്ലതാക്കാനും ശ്രമിക്കുന്ന ഈ തങ്ങള്‍ പോലിസ്‌ അറസ്റ്റ്‌ ഭയന്ന്‌ ഇപ്പോള്‍ ഒളിവിലാണ്‌.
ഹുസൈന്‍ ദാരിമിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ചും അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ആയിരക്കണക്കിന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവത്തകരും കൂറതങ്ങളുടെ കബളിപ്പിന്നിരയായവരും പ്രതിഷേധവുമായി പുത്തൂരിലെ റൂറല്‍ പോലിസ്‌ സ്റ്റേഷന്നുമുന്നില്‍ തടിച്ചുകൂടിയതായി മംഗലാപുരത്തുനിന്നുള്ള ' കോസ്റ്റല്‍ ഡൈജെസ്റ്റ്' പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു . 
സുന്നീ ആദര്‍ശങ്ങള്‍ക്കും സാമൂഹ്യ നന്‍മക്കും വിരുദ്ധമായ രീതിയില്‍ ആത്മീയ ചികിത്സനടത്തുകയും ക്രമിനല്‍ പശ്ചാത്തലമുള്ള എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകരെ സംഘടിപ്പിച്ച്‌ തട്ടിക്കൊണ്ടുപോകലും അക്രമവും നടത്തിയ കൂറതങ്ങളേയും അദ്ദേഹത്തിന്ന്‌ കൂട്ടുനിന്ന മറ്റു ഗുണ്ടകളേയും ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്ന്‌ സമസ്തയുടെയും  എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും നേതാക്കള്‍ പോലിസ്‌ അധികാരികളെ നേരില്‍ കണ്ട്‌ ആവശ്യപ്പെട്ടു. നാം ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സയ്യിദ്‌ കുടുംബത്തിന്ന്‌ മാനക്കേട്‌ ഉണ്ടാക്കിയ കൂറതങ്ങളെ സുന്നത്തുജമാഅത്തിന്റെ അഹ്‌ലുകാര്‍ ബഹിഷ്കരിക്കണമെന്ന്‌ സുന്നീ നേതാക്കള്‍ ആഹ്വാനം ചെയ്തു. അതേസമയം പുത്തൂരിലെ മഹാവീര്‍ ആശുപത്രിയിലേക്ക്‌ ഹുസൈന്‍ ദാരിമിയെ സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ഒഴുകുകയാണെന്ന്‌ അവിടെ നിന്നുള്ള എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. കര്‍ണ്ണാടകയിലെ മിക്ക പത്രങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളത്.

  
 പുത്തൂരിലെ സുന്നീ  പണ്ഡിതനായ ഹുസൈന്‍ ദാരിമിയെ ഗുണ്ടകളെ  ഉപയോഗിച്ച് തല്ലിച്ഛതക്കാന്‍ നേത്രത്വം കൊടുക്കുകയും 'സമസ്ത' പ്രവര്‍ത്തകരെ കാഫിര്‍ എന്ന്‍ അഭിപ്രായപ്പെടുകയും ചെയ്ത കൂറ തങ്ങള്‍  എന്ന പേരില്‍ അറിയപ്പെടുന്ന ഫസല്‍ കൊയമ്മ തങ്ങള്‍.