വര്‍ഗ്ഗീയ കലാപ നിയന്ത്രണ ബില്‍ മാറ്റം വരുത്താനുള്ള- നീക്കം ഉപേക്ഷിക്കണം:എസ്.കെ.എസ്.എസ്.എഫ്.

കാസറകോട്: വര്‍ഗ്ഗീയ കലാപ നിയന്ത്രണ ബില്‍ നിലവിലുള്ള രൂപത്തില്‍ നിന്നും ഒരു മാറ്റവും വരുത്താതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വത്തിന്നും ജീവന്നും എതിരെ നിലനില്‍ക്കുന്ന ഭീഷണികള്‍ ഇല്ലായ്മ ചെയ്ത് പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ ഈ ബില്‍ നടപ്പിലാക്കല്‍ മുഖേന സാധിക്കും.
സംസ്ഥാന സര്‍ക്കാറുകളുടെ അനുവാതമില്ലാതെ തന്നെ വര്‍ഗ്ഗീയ കലാപ പ്രദേശങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന്ന് അധികാരം നല്‍കുന്ന വ്യവസ്ഥ നീക്കം ചെയ്യാന്‍ ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപത്തിന്ന് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയടക്കമുള്ള നേതാക്കള്‍ ശാഠ്യം പിടിക്കുന്നത് ദുഷ്ടലാക്കോടെയാണ്.ഇത് കൊണ്ട് അത്തരം രാഷ്ട്രീയ നേതാക്കള്‍ ഉദ്ധേശിക്കുന്നത് തങ്ങള്‍ സ്വന്തം സാമ്രാജ്യമാക്കി വെച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ നടത്തി ന്യൂന പക്ഷസമുദായങ്ങളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയും കൊലപ്പെടുത്തിയും എന്നും ഭരണം നിലനിര്‍ത്താമെന്നുള്ളതാണ്.അതിന്ന് മതേതരത്വത്തിന്റെ മുഖവുമായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.