വര്‍ഗ്ഗീയ-വിഭാഗീയവല്‍കരണം ഇടതുപക്ഷ നിലപാട് സഹായകരം - പിണങ്ങോട് അബൂബക്കര്‍

കോഴിക്കോട് : ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയുടെ വിശാല തലങ്ങള്‍ ജനാധിപത്യസാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗുണപരമായ മേഖലകള്‍ വികസിപ്പിക്കുന്നതില്‍ ഭരണകൂടങ്ങള്‍ വിജയിച്ചത് അടയാളപ്പെടുത്താന്‍ മടിക്കുന്നവരുടെ മനോധര്‍മ്മം മനസ്സിലാവുന്നില്ല.
ക്രൈം റൈറ്റിലെ ഇടിവില്‍ മാത്രമല്ല ദാരിദ്രനിര്‍മ്മാര്‍ജനത്തിലും പൗരബോധത്തിലും ഭാരതം വന്‍കുതിപ്പു നേടീടുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, വിദ്യാഭ്യാസ അവകാശനിയമം, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങള്‍ ചിന്തിക്കാന്‍പോലുമാവാതെ പലരാഷ്ട്രങ്ങളും ഇപ്പോഴും പതിറ്റാണ്ടുകള്‍ പിറകിലാണ് സഞ്ചരിക്കുന്നത്. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്ഥാന്‍ നമുക്കൊപ്പമെത്തിയിട്ടില്ല. മെച്ചപ്പെട്ട വിഭവ സാമ്പത്തിക അടിത്തറയില്‍ നിന്നായിരുന്നു അവരുടെ തുടക്കം എന്ന്കൂടി ചേര്‍ത്തുവായിക്കണം. പട്ടിണിമാറ്റാന്‍ കൊള്ളയും, കളവും സ്വീകരിച്ച സമൂഹങ്ങളാല്‍ പല ലോക രാഷ്ട്രങ്ങളും പ്രയാസപ്പെടുന്നു. രാഷ്ട്രീയ അസ്തിരത കാരണം ഭരണം ശരിയായവിധം നടക്കാത്ത നാടുകളും കുറവല്ല.
ഭാരതത്തിന്റെ ജനാധിപത്യമികവ് ഏറെ പ്രശംസാര്‍ഹമാണ്. രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചായത്ത് രാജ് നിയമം ഇന്ത്യയുടെ പൗരാവകാശങ്ങളും ചുമതലകളും ശക്തിപ്പെടുത്തീട്ടുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള പല സംവരണ വ്യവസ്ഥകളും പിന്നാക്കവിഭാഗ ക്ഷേമപദ്ധതികളും, സബ്‌സിഡികളും ഇന്ത്യയെ ലോകനിലവാരത്തിലെക്കുയര്‍ത്തിയ ഘടകങ്ങളാണ്. ഇന്ത്യയിലെ വാര്‍ത്താ വിനിമയരംഗത്തെ സുധാര്യതയും, സ്വാതന്ത്ര്യവും പലരാഷ്ട്രങ്ങള്‍ക്കും നേടാനായിട്ടില്ല. ശാസ്ത്ര സാങ്കേതികരംഗത്ത് ഇന്ത്യയുടെ ഭാവിയും പങ്കാളിത്തവും ലോകോത്തരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള പലരാജ്യങ്ങളിലും എല്‍.കെ.ജി വിദ്യാഭ്യാസത്തിന് പോലും വന്‍തുക രക്ഷിതാക്കള്‍ മുടക്കണം. നാമിവിടെ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കി കഴിഞ്ഞു. 
പ്രൈമറി സ്‌കൂള്‍ തലങ്ങളിലെ യൂണീഫോം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവയും നിര്‍ധനര്‍ക്കും എസ്.ഇ.എസ്.ടി വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, സഹായങ്ങള്‍ ഇതൊന്നും പല ലോകരാജ്യങ്ങളിലും നിലവിലില്ല. കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ആവലാതികള്‍ക്ക് ചെവികേള്‍ക്കാനാവുന്നു എന്നത് മാത്രമല്ല അടിത്തട്ടിലെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയിലെത്തുന്നു എന്നത് കൂടിയാണ്.
ഇന്ത്യയുടെ ശാപം വര്‍ഗ്ഗീയതയും വിഭാഗീയതയുമാണെന്ന് തിരിച്ചറിയണം. ദേശീയ കാഴ്ചപ്പാടുള്ള പാര്‍ട്ടികളുടെ ശോഷണവും പ്രാദേശിക വാദവും ഇന്ത്യന്‍ രാഷ്ട്രീയത്തെ പൊതുവെ ദുര്‍ബലപ്പെടുത്തുന്നു. കൂട്ടത്തില്‍ വര്‍ഗ്ഗീയതയും വന്‍വിപത്തായി നിലനില്‍ക്കുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ സാധ്യത വര്‍ഗ്ഗീയ അജണ്ടയിലാണ് നിശ്ചയിക്കപ്പെടുന്നത്. ഇന്ത്യന്‍ മനസ്സിന്റെ ലംഘനമാണിത്. അതോടൊപ്പം ഇന്ത്യയുടെ ഭാവിയെ അത് കളങ്കപ്പെടുത്തുകയും ചെയ്യുന്നു.
പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍പക്ക രാജ്യങ്ങളിലെ ക്രൈം റൈറ്റും, അഴിമതിയും, കലാപങ്ങളും വെച്ചുനോക്കിയാല്‍ ഇന്ത്യന്‍ പോലീസ് ഫോഴ്‌സും, ആര്‍മിയും, ജുഡീഷറിയും ശ്ലാഘനീയമാം ശക്തിപ്രാവിച്ചതായി കാണാനാവും. പാകിസ്ഥാന്‍ മേഖലയിലെ അഴിമതി നിറഞ്ഞ രാജ്യമാണ്. ഇന്ത്യ 94മതും, പാകിസ്ഥാന്‍ 127മതുമാണ്. നേതൃദാരിദ്രം, സിവില്‍സര്‍വ്വീസ് രംഗത്തെ ദുര്‍ബലത ഇതിലൂടെ അടയാളപ്പെടുത്തുന്നു.
വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തിയ ഘട്ടത്തില്‍ മതേതരത്വമെന്ന ഭാരതത്തിന്റെ അതിജീവന പാനിയം നിരാകരിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉപേക്ഷിക്കണം. താല്‍ക്കാലിക വിജയങ്ങള്‍ക്ക് സ്ഥാനം നല്‍കിയാവരുത് നിലപാടുകള്‍ രൂപീകരിക്കുന്നത്. ഇന്ത്യയില്‍ രണ്ട് ചേരികള്‍ തമ്മിലാണ് വ്യാപക മത്സരം. ഒന്ന് മതേതര ചേരിയും രണ്ട് വര്‍ഗ്ഗീയ വിഭാഗീയകൂട്ടുകെട്ടുകളും. പ്രഭുദ്ദരായ പൗരന്മാര്‍ മതേതര ചേരിക്കൊപ്പമാണ് നിലയുറപ്പിക്കേണ്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ പുന:പരിശോധിക്കണം. കോണ്‍ഗ്രസ് വിരോധമെന്ന അടിത്തറയില്‍ നിന്നാവരുത് രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുന്നത്. സി.പി.ഐ.എം പ്ലീനം പ്രതീക്ഷ നല്‍കാത്തതും മറ്റൊന്നു കൊണ്ടല്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചില നേതാക്കളോ, നടപടികളോ നമുക്ക് അസ്വീകാര്യമാവാം. എന്നാല്‍ ആ പാര്‍ട്ടിക്കല്ലാതെ ദേശീയരംഗത്ത് മതേതരത്വം സംരക്ഷിക്കാനാവില്ല. പുതിയൊരു ദേശീയ ബദല്‍ ഇത്‌വരെ രൂപപ്പെട്ടുവന്നിട്ടില്ല. മൂന്നാം മുന്നണി ഫലത്തില്‍ പ്രാദേശികവും, വിഭാഗീയവുമായ കാരണങ്ങളാല്‍ ഇന്ത്യന്‍ ദേശീയതയുടെ മുഖം കൈവരിക്കുന്നുമില്ല. ഭാരതം ലോകത്ത് പരക്കെ ആദരിക്കപ്പെടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെയും, നേതാക്കളെയും ലോക രാഷ്ട്രനേതാക്കള്‍ ബഹുമാനിക്കുന്നു. ഇന്ത്യയുടെ യശ്ശസാണ് പ്രധാനകാരണം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വര്‍ഗ്ഗീയ-വിഭാഗീയ വിചാരങ്ങള്‍ വളര്‍ത്തിവഷളാക്കുന്നതില്‍ പല നേതാക്കളും, ചിലമാധ്യമങ്ങളും കാണിക്കുന്ന തിടുക്കം ദുരൂഹമാണ്.