തിരുനബി ദര്‍ശനം തത്വാധിഷ്ഠിതം - മുനവ്വറലി തങ്ങള്‍

തിരുവനന്തപുരം : പ്രശ്‌ന കലുഷിതമായ വര്‍ത്തമാന കാലത്ത് മുഹമ്മദ് നബിയുടെ ജീവിതവും ദര്‍ശനവും സമഗ്രവും തത്വാധിഷ്ഠിതവുമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച താജ്ദാറെ മദീന തിരുനബി പ്രകീര്‍ത്തന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി സര്‍വലോകര്‍ക്കും ഉത്തമ മാതൃകയാണ്. പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം കാരുണ്യ സ്പര്‍ശമുള്ള വിപ്ലവമാണ്. സ്വേഛാധിപതിയായ ഹിറ്റ്‌ലര്‍ വരെ തിരുനബിയെ പ്രശംസിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. തത്വജ്ഞാനിയും രാഷ്ട്ര തന്ത്രജ്ഞനും ഒരേ വ്യക്തിയില്‍ സംയോജിക്കുന്നത് ചരിത്രത്തില്‍ അപൂര്‍വമാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. സമഗ്രമേഖലയിലും പ്രശോഭിതമായ തിരുനബിയുടെ ജന്മദിനം മൊറോക്കോ മുതല്‍ മലേഷ്യ വരെ എല്ലാം മുസ്‌ലിം രാജ്യങ്ങളിലും സമുചിതമായി ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ത്തമാനത്തിന്‍റെ സങ്കീര്‍ണതകള്‍ പുണ്യ റസൂലിന്‍റെ തിരുത്തുകള്‍ എന്ന വിഷയത്തില്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ തിരുനബി പ്രകീര്‍ത്തന പ്രഭാഷണം നിര്‍വഹിച്ചു. തുടര്‍ന്ന് ഇശല്‍ കാലിക്കറ്റ് അവതരിപ്പിച്ച ബുര്‍ദയും ഖവാലിയും നടന്നു. ഡോ.ഫൈസല്‍ ഹുദവി മാരിയാട് അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി നസീര്‍ഖാന്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി.നസീര്‍, ഫഖ്‌റുദ്ദീന്‍ ബാഖവി, ഖാദര്‍ വള്ളക്കടവ്, ഹാറൂന്‍ വള്ളക്കടവ്, ഫാറൂഖ് ബീമാപള്ളി, ഡോ. താജുദ്ദീന്‍ മന്നാനി, ഷാനവാസ് തനിയാപുറം തുടങ്ങിയവര്‍ പങ്കെടുത്തു. ഹാദിയ ചെയര്‍മാന്‍ ലത്വീഫ് ഹുദവി സ്വാഗതവും കണ്‍വീനര്‍ നാസര്‍ ഹുദവി നന്ദിയും പറഞ്ഞു.