സ്വവര്‍ഗ്ഗരതി നിയമവിരുദ്ധം; സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: SKSSF ക്യാംപസ് വിങ്

കോഴിക്കോട്:സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയെ എസ്.കെ.എസ്.എസ്.എഫ് ക്യാപസ് വിങ് സ്വാഗതം ചെയ്തു. സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കിയ ഡെല്‍ഹി ഹൈക്കോടതി വിധിയെ അസാധുവാക്കിയതിലൂടെ രാജ്യത്തിനറെ സംസ്കാരത്തേയും മാനുഷിക മൂല്യങ്ങളെയും ആണ് പരമ്മോന്നത കോടതി കാത്തസൂക്ഷിച്ചത്.അസന്മാര്‍ഗിക പ്രവണതകള്‍ക്കും ലൈംഗിക ജീര്‍ണതകള്‍ക്കും എതിരായ കനത്ത താക്കീതാണ് ഈയൊരു വിധിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യോഗത്തിൽ സംസ്ഥാന ചെയർമാൻ സ്വാലിഹ് എൻ.ഐ.ടി അധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനർ എ.പി ആരിഫ്അലി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ഷബിൻ മുഹമ്മദ്‌, ജാബിർ മലബാരി, മുഹമ്മദ്‌ ജൗഹർ , ജനറൽ കണ്‍വീനർ മുനീർ പി.വി, ഹാരിസ് പറക്കുളം, റാഷിദ് വേങ്ങര, സയ്യിദ് സവാദ്, ഡോ.അബ്ദുൽ ജവാദ് ,അബൂബക്കർ സിദ്ധീക്ക് , നിസാമുദ്ദീൻ സി.ഇ.ടി തുടങ്ങിയവർ സംസാരിച്ചു
Related News: സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റം: സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റും ക്രിമിനല്‍ കുറ്റവുമാണെന്ന് സുപ്രീംകോടതി വിധിച്ചു. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി. ജസ്റ്റിസ് സിംഗ്‌വിയും എസ് ജെ മുഖോപാധ്യയും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
2009 ജൂലായ് രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം തെറ്റല്ലെന്ന് വിധി പറഞ്ഞത്.അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ഉത്ക്കല്‍ ക്രസ്ത്യന്‍ കൗണ്‍സില്‍, ബി ജെ പി നേതാവ് ബി പി സിംഗാള്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
2012 ഫെബ്രുവരി 15 മുതല്‍ എല്ലാ ദിവസവും കേസില്‍ വാദം കേട്ട കോടതി കഴിഞ്ഞ മാര്‍ച്ചില്‍ വിധി പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.
30 ലക്ഷത്തോളം വരുന്ന രാജ്യത്തെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് കനത്ത തിരിച്ചടിയാണ് കോടതി വിധി. ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.
സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. 2001 മുതല്‍ നടക്കുന്ന നിയമപോരാട്ടമാണ് വിധിയോടെ അവസാനിക്കുക. . ജസ്റ്റിസ് സിംഗ്‌വി വിരമിക്കുന്ന ദിനത്തില്‍ അദ്ദേഹം വിധി പറയുന്ന അവസാന കേസാണിത്. ഹൈക്കോടതി വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച 16 ഓളം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റ് തന്നെയെന്ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. വിവിധ മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളും ഡല്‍ഹി ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതൊരു അസുഖമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന ഇതിനെ എതിര്‍ക്കുന്നവരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.(ഓണ്‍ലൈൻ ഡസ്ക് )