പെണ്‍കുട്ടികളുടെ വിവാഹപ്രായം; ശരീഅത്ത് വിരുദ്ധ നീക്കം അവസാനിപ്പിക്കണം : SKSSF കാസര്‍കോട്

കാസറകോട് : പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ശരീഅത്ത് വിരുദ്ധരുടെ നിഗൂഢ ലക്ഷ്യങ്ങളാണെന്നും ഇത് അവസാനിപ്പിക്കണമെന്നും SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് മൗലീകാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ആധുനിക കാലഘട്ടത്തില്‍ പതിനെട്ട് വയസ്സിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരില്ല. കുടുംബ പരവും വ്യക്തി പരവുമായ ചില പ്രത്യേക അനിവാര്യ സാഹചര്യങ്ങളില്‍ നേരത്തെ വിവാഹം അനിവാര്യമായേക്കാം. ഇത്തരം അനിവാര്യ സാഹചര്യങ്ങളുടെ വിവാഹങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിക്കുന്നതും ശിക്ഷാര്‍ഹമാക്കുന്നതും പുന:പരിശോധിക്കണം. മുസ്ലിം വനിതകളുടെ വിദ്യാഭ്യാസ മുന്നേറ്റം കേരളത്തില്‍ നടന്നത് ശൈശവ വിവാഹ നിരോധനത്തിന് ശേഷമല്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന്ന് കാരണം മതബോധവും പതിറ്റാണ്ടുകളായി പണ്ഡിത നേതൃത്വം നടത്തിയ പ്രവര്‍ത്തന ഫലവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലീകാവകാശങ്ങളും മുസ്ലിം വ്യക്തി നിയമങ്ങളും നിഷേധിക്കപ്പെടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട് അതിന്റെ മറവില്‍ നടത്തി വരുന്ന ശരീഅത്ത് വിരുദ്ധപ്രചരണങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ അതിന്ന് ചൂട്ടുപിടിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോയാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee