ആത്മീയ നിര്‍വൃതി പകര്‍ന്ന് മജ്‌ലിസുന്നൂര്‍

കാസര്‍ഗോഡ് : SYS അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ആദ്യദിവസം സമ്മേളന നഗരിയായ വാദീ ത്വൈബയില്‍ സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് വിശ്വാസികള്‍ക്ക് വേറിട്ട അനുഭൂതിയായി. വെള്ളിയാഴ്ച രാത്രി നടന്ന ആത്മീയ സംഗമത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. പ്രാസ്ഥാനിക വിഷയങ്ങളും സമകാലിക പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്ന സെഷനുകള്‍ക്കിടയില്‍ തികച്ചും ദൈവസ്മരണക്കും പ്രാര്‍ത്ഥനക്കും മാത്രമായി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സമസ്ത സമ്മേളനങ്ങളുടെ ഭാഗമാണ്. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ പാരമ്പര്യത്തിന്റെ കാതലായ അനുഷ്ഠാന കര്‍മ്മങ്ങളുടെ ഒരു വേറിട്ട വീണ്ടെടുക്കലായി മാറുകയാണ് മജ്‌ലിസുന്നൂര്‍.
അറബിയിലും അറബി മലയാളത്തിലുമായി പ്രാര്‍ത്ഥനകളും ബൈത്തുകളും സംഘമായി ചൊല്ലുന്നതാണ് മജ്‌ലിസുന്നൂറിന്റെ പ്രത്യേകത. കാലങ്ങള്‍ക്കു മുമ്പേ കേരളീയ സമൂഹം പതിവാക്കിയിരുന്ന ഈ ദിക്‌റ് സദസ്സിനെ സമ്മേളന സദസ്സുകളുടെ ഭാഗമായി മാറിയതിലൂടെ വീണ്ടും സജീവമാക്കിയ സമസ്ത നേതാക്കളുടെ നടപടിയില്‍ വിശ്വാസികള്‍ അങ്ങേയറ്റം സന്തുഷ്ടരാണ്.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സദസ്സ് ഉദ്ഘാടനം ചെയ്തു.ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നസ്വീഹത്ത് പ്രഭാഷണത്തിന് നേതൃത്വം നല്കി. ദിക്‌റുകളും പ്രാര്‍ത്ഥനകളും മുസ്‌ലിം കേരളത്തിന്റെ മതകീയമായ സമുദ്ധാരണത്തിന്റെ ചാലക ശക്തികളാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ദിക്‌റിന് നേതൃത്വം നല്‍കി. സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ കണ്ണൂര്‍, സയ്യിദ് അസ്‌ലം മശ്ഹൂര്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.എസ് തങ്ങള്‍ മദനി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, അബ്ദുസ്സലാം ദാരിമി ആലമ്പാടി തുടങ്ങി നിരവധി പണ്ഡിതരും നേതാക്കളും സംബന്ധിച്ചു.
- sys-waditwaiba