ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണത്തിന് നാലാണ്ട്; അമര സ്മരണകളുമായി വാദീത്വൈബ

വാദീത്വൈബ : സമസ്ത കേരള ജംഇത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗലാപുരം - കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാദിയുമായിരുന്ന സി. എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് ഇന്നേക്ക് നാലാണ്ട് തികയുന്നു. 2010 ഫെബ്രുവരി 15 ന് പുലര്‍ച്ചെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ലിനടുത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പാറപ്പുറത്ത് ഖാദിയുടെ ചെരിപ്പും ടോര്‍ച്ചും വടിയും സംശയാസ്പദമായി കാണുകയും ചെയ്തിരുന്നു. ഖാദിയുടെ നിര്യാണത്തിന്റെ നാലാണ്ട് തികയുമ്പോള്‍ നാട് താന്‍ ജീവത്യാഗം ചെയ്ത സമസ്തയെന്ന പ്രസ്ഥാത്തിന്റെ യുവജന സംഘത്തിന്റെ 60ാം വാര്‍ഷിക മഹാ സമ്മേളനം ചെര്‍ക്കള വാദീതൈ്വബയില്‍ കൊണ്ടാടുകയാണ്. ഖാദി സ്ഥാനത്തും സമസ്ത - സ്ഥാപന സാരഥ്യത്തിലും ഖാദിയുടെ പിന്‍ഗാമിയായ ത്വാഖാ അഹ്മദ് മൗലവി പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സുന്നി യുവജന മഹാസംഗമത്തിന് തുടക്കമായിരിക്കുന്നത്.
ഖാദി സ്മരണകള്‍ അലയൊലിക്കുന്ന വാദീ തൈ്വബയില്‍ രാവിലെ നടന്ന അനുസ്മരണ സെഷനില്‍ ജില്ലയിലും ദക്ഷിണ കര്‍ണാടകയിലും സമസ്തക്ക് ആഴത്തില്‍ വേരോട്ടമുണ്ടാക്കിയ മുതിര്‍ന്ന നേതാവായിരുന്ന ഖാദി സി.എം അബ്ദുല്ല മൗലവിയുടെ അമര സ്മൃതികള്‍ ഉയര്‍ന്നു. സമ്മേളനത്തിനത്തോടനുബന്ധിച്ച് ചെമ്പരിക്ക ഖാദി മഖാമില്‍ സിയാറത്തും പ്രാര്‍ത്ഥനാ സംഗമവും നടത്തിയിരുന്നു. പ്രവാചകര്‍ മുഹമ്മദ് നബി മുതലുള്ള പൈതൃകത്തിന്റെ പതിനഞ്ച് നൂറ്റാണ്ടുകളുടെ സന്ദേശം നാളെ വന്‍ ജനസഞ്ചയത്തെ സാക്ഷിയാക്കി സമാപിക്കുമ്പോള്‍ സംസ്ഥാനത്തിനിനകത്ത് നിന്നും പുറത്തുനിന്നും വന്ന സുന്നി ജനലക്ഷങ്ങള്‍ സ്മര്യപുരുഷനായ നേതാവിന്റെ മഹിതമായ ജീവിതസന്ദേശവുമായി മടങ്ങും.
- sys-waditwaiba