പള്ളി നിര്‍മിക്കില്ലെന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റിക്കു നൽകിയ ഉറപ്പ് അവര്‍ ലംഘിച്ചതും കാരണമായി

നാലുവര്‍ഷം മുമ്പാണ് ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗം സുന്നി സെന്റര്‍ സ്ഥാപിച്ചത്. പള്ളി നിര്‍മിക്കില്ലെന്നായിരുന്നു അവര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കു നല്‍കിയ ഉറപ്പ്. എന്നാല്‍, ഇതിനു വിരുദ്ധമായി മഹല്ലിനു വെളിയില്‍നിന്നുള്ള ചിലരുടെ സഹായത്തോടെ പള്ളിയും മദ്‌റസയും സ്ഥാപിക്കുകയായിരുന്നു. ഇതു മഹല്ലിലെ ജനങ്ങളുടെ പൊതുവികാരത്തിനെതിരാണ്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചെന്ന സംഘത്തിലെ ഒരാളെ കാന്തപുരം വിഭാഗം ബന്ദിയാക്കി. ഇതാണ് അനിഷ്ടസംഭവങ്ങളില്‍ കലാശിച്ചത്.
വിശ്വാസികള്‍ തമ്മിലുള്ള സൌഹാര്‍ദ്ദം തകര്‍ക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. കേരളത്തിലെ മിക്ക മഹല്ലുകളിലും കാന്തപുരം വിഭാഗം ഇതേ തന്ത്രമാണു പയറ്റുന്നത്. ഓണപ്പറമ്പില്‍ ഇവര്‍ സ്ഥാപിച്ചത് ഔദ്യോഗികമായി പള്ളി അല്ല. മഹല്ലിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായി സ്ഥാപിച്ച ഒന്നാണ്. ചിത്താരി ഹംസ മുസ്‌ല്യാരുടെ സ്ഥാപിത താല്‍പ്പര്യമാണ് ഇതിനു പിന്നില്‍. ഇദ്ദേഹത്തെ സംയുക്ത ഖാസിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു കാന്തപുരം വിഭാഗം. ഒരു മഹല്ലില്‍ പള്ളികള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇസ്‌ലാമിക കര്‍മശാസ്‌ത്രപരമായി ചില വ്യവസ്ഥകളുണ്‌ട്. ഇതെല്ലാം ലംഘിക്കുകയായിരുന്നു മറുവിഭാഗം. അതിനാല്‍, അക്രമം ആസൂത്രിതമല്ല. സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സെക്രട്ടറി സത്താ ര്‍ പന്തല്ലൂര്‍, വൈസ് പ്രസിഡന്റ് സിദ്ദീഖ് ഫൈസി വെണ്‍മണല്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി കിണവക്കല്‍, എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഹമ്മദ് തേര്‍ളായി, കെ എന്‍ എസ് മൌലവി, ശഹീര്‍ പാപ്പിനിശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ രാവിലെ ഓണപ്പറമ്പിലെത്തി മഹല്‍ നിവാസികളില്‍നിന്ന് തെളിവെടുത്തിരുന്നു.(അവ:web portel -കണ്ണൂര്‍ എഡിഷൻ).