ഹജ്ജ് 2011: സംസ്ഥാനകമ്മിറ്റിയോഗം ഇന്ന്; അപേക്ഷ വിതരണം 16 മുതല്‍ ഏപ്രില്‍ 30 വരെ

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ പ്രത്യേകയോഗം വ്യാഴാഴ്ച കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ ചേരും. സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ റഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ രാവിലെ 10നാണ് യോഗം. ഈവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. ഹജ്ജ് അപേക്ഷാവിതരണം, സ്വീകരിക്കല്‍, നറുക്കെടുപ്പ് എന്നീ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയ്ക്കുവരിക.
ഈമാസം 16നാണ് അപേക്ഷാവിതരണം ആരംഭിക്കുന്നത്. ഹജ്ജ്ഹൗസില്‍നിന്ന് നേരിട്ടും തപാല്‍മുഖേനയും അപേക്ഷാഫോമുകള്‍ ലഭ്യമാവും. മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രം ശരിയായ ഫോമില്‍ അപേക്ഷിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഈവര്‍ഷംമുതല്‍ ഒറ്റപ്പെട്ട അപേക്ഷാ സമര്‍പ്പണമാണ് നടക്കുക. ഏപ്രില്‍ 30വരെ അപേക്ഷാഫോമുകള്‍ വിതരണംചെയ്യും. 16 മുതല്‍തന്നെ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും.
മെയ് ആദ്യവാരത്തിലാണ് നറുക്കെടുപ്പ്. മൂന്നുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്ക് നറുക്കെടുപ്പില്ലാതെതന്നെ ഹജ്ജിന് അവസരം നല്‍കും. 1200 രൂപ ഫീസടച്ച് അപേക്ഷിക്കുകയും ഇതില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ശരിയായ അപേക്ഷയും യാത്രാരേഖകളും ഹജ്ജ് തുകയും നല്‍കുകയുംചെയ്യുന്ന രീതി ഈവര്‍ഷം മുതല്‍ ഒഴിവാക്കിയിരിക്കുകയാണ്.