സമസ്തയും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല : ടി.എച്ച്. ദാരിമി


ജിദ്ദ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‍ലിം ലീഗും തമ്മിലുള്ള ബന്ധം തലമുറകള്‍ കൊണ്ട് വിളക്കിച്ചേര്‍ക്കപ്പെട്ട താണെന്നും കേവല അഭിപ്രായ വ്യത്യാസങ്ങളെ ആധാരമാക്കി അവ മുറിച്ചുകളയാന്‍ കഴിയുന്നതല്ലെന്നും ജില്ലാ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ ടി.എച്ച്. ദാരിമി പറഞ്ഞു. സത്യസാക്ഷികളാവുക എന്ന പ്രമേയവുമായി 2012 ഫെബ്രുവരിയില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ ഭാഗമായി ജിദ്ദാ എസ്.വൈ.എസ്. സംഘടിപ്പിച്ച പ്രചാരണ കാന്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയും മുസ്‍ലിം ലീഗും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ലീഗ് സാരഥികളില്‍ ഉന്നത സ്ഥാനത്തുള്ള പലരും സമസ്തയുടെയും നേതാക്കന്മാരായിരുന്നു. ഈ നില ഇപ്പോഴും തുടരുകയാണ്. അതിനാല്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ഈ ബന്ധത്തെ തകര്‍ക്കുവാന്‍ കഴിയില്ലെന്നും ഇക്കാര്യം സമസ്തയുടെയും ലീഗിന്‍റെയും സമുന്നത നേതാക്കന്മാര്‍ പ്രഖ്യാപിച്ചതാണെന്നും ടി.എച്ച്. ദാരിമി കൂട്ടിച്ചേര്‍ത്തു.
ശറഫിയ്യ അല്‍നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി. പ്രസിഡന്‍റ് പി.ടി. മുഹമ്മദ്, അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, സി.കെ.. റസാഖ് മാസ്റ്റര്‍, സയ്യിദ് സഹല്‍ തങ്ങള്‍, അലി ഫൈസി മാനന്തെരി, മുസ്തഫ ബാഖവി ഊരകം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലംപാടി സ്വാഗതവും സെക്രട്ടറി മുസ്തഫ അന്‍വരി വേങ്ങൂര്‍ നന്ദിയും പറഞ്ഞു.
- അബ്ദുല്‍ മജീദ് പുകയൂര്‍