കെ.ടി. മാനു മുസ്‍ലിയാര്‍; വിദ്യയില്‍ വിമോചനം കണ്ട നേതാവ് : മഞ്ഞളാംകുഴി അലി

ജിദ്ദ : വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്‍റെ വിമോചനം സ്വപ്നം കണ്ട നേതാവായിരുന്നു കെ.ടി. മാനു മുസ്‍ലിയാര്‍ എന്ന് പെരിന്തല്‍മണ്ണ മണ്ഡലം എം.എല്‍.. മഞ്ഞളാംകുഴി അലി അനുസ്മരിച്ചു. മര്‍ഹൂം കെ.ടി. മാനു മുസ്‍ലിയാരുടെ സൗദീ യാത്രകളെ പശ്ചാത്തലമാക്കി ടി.എച്ച്. ദാരിമി രചിച്ച കഥ പറയുന്ന വഴിയോരങ്ങള്‍ എന്ന കൃതിയുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മര്‍ഹൂം മാനു മുസ്‍ലിയാരുടെ ഈ ദീര്‍ഘ വീക്ഷണത്തിന്‍റെ സ്മാരകമാണ് കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍. അനാഥാലയം മുതല്‍ സയന്‍സ് ആന്‍റ് ആര്‍ട്ട്സ് കോളേജ് വരെയുള്ള സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ പഠിച്ചുവരുന്നുണ്ട്. വെള്ളുവനാട്ടിന്‍റെയും ഏറനാട്ടിന്‍റെയും വിദ്യാഭ്യാസ കുറവുകള്‍ നികത്തിയതില്‍ ദാറുന്നജാത്തിന്‍റെ സേവനം മഹത്തമാണ്. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എം.സി.സി. പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി പുസ്തകം ഏറ്റുവാങ്ങി. മര്‍ഹൂം മാനു മുസ്‍ലിയാരുടെ സന്ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളെയും ചരിത്ര ഭൂമികളെയും വിവരിക്കുന്ന കൃതിയുടെ കേരളത്തിലെ പ്രകാശനം കഴിഞ്ഞ ദിവസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്റാഹീം കുഞ്ഞ് നിര്‍വ്വഹിച്ചിരുന്നു. കെ.ടി. ഉസ്താദ് സ്മരണീയനാകുന്നത് ആത്മാര്‍ത്ഥതയുടെ നിസ്തുല മാതൃക എന്ന നിലയിലാണ്.
മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍രെ അനുപേക്ഷണിയത തിരിച്ചറിഞ്ഞ് നിരന്തര പ്രയത്നത്തിലൂടെ സ്വയം അര്‍പ്പിത ജീവിതം കൊണ്ട് പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സമുച്ചയങ്ങള്‍, കേരളീയ മുസ്‍ലിം സമൂഹത്തിന്‍റെ വികാസ പരിണാമങ്ങള്‍ക്ക് കര്‍മ്മ സാക്ഷിയായി സമസ്തയുടെ നേതൃത്വത്തിലൂടെ സാധ്യമാക്കിയ ധൈഷണിക മുന്നേറ്റം, എല്ലാത്തിനും പിന്നില്‍ ഉറച്ച ആത്മ വിശ്വാസവും പങ്കിലപ്പെടാത്ത ഒരു വവിശുദ്ധ വ്യക്തിത്വത്തിന്‍റെ സ്വീകാര്യതയുമായിരുന്നു എന്ന് ടി.എച്ച്. ദാരിമി അനുസ്മരിച്ചു. മാനു മുസ്‍ലിയാരുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന കഥാകൃത്ത് അബു ഇരിങ്ങാട്ടിരി നടത്തിയ പുസ്ത പരിചയം സദസ്സിന് ഒരു നവ്യാനുഭവമായി. പത്രപ്രവര്‍ത്തകരായ സി..ടി. അസീസ്, ഉസ്‍മാന്‍ ഇരുന്പുഴി എന്നിവരും ടി.കെ. അബ്ദുസ്സലാം ദാരിമി, ഉസ്മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവരും ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.