ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന കാന്പയിന് തുടക്കമായി



പ്രവാചകന്‍ ജീവിച്ചതും വളര്‍ന്നതും നാഗരികതയില്ലാത്ത തികച്ചും നിരക്ഷരരായ സമൂഹത്തിനിടയിലായിരുന്നുവെന്നും ഏറ്റവും നല്ല നാഗരികതയാര്‍ന്ന സമൂഹത്തിന് നേതൃത്വം കൊടുത്തു എന്നതാണ് പ്രവാചകനെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാക്കുന്നതെന്നും പ്രമുഖ വാഗ്മി മുസ്തഫ ഹുദവി പറഞ്ഞു. ഖുര്‍ആന്‍ നല്‍കിയ മാര്‍ഗ ദര്‍ശനത്തിലൂടെ അപരിഷ്കൃതമായ ഒരു സമൂഹത്തെ എങ്ങനെ ജീവിക്കണമെന്നും പ്രവാചകന്‍ പഠിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ന്നു. രഹേനബി, രഹേ നജാത്ത് എന്ന പ്രമേയവുമായി ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന കാന്പയിന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അലി ഫൈസി മാനന്തേരി അധ്യക്ഷത വഹിച്ചു. ഏറ്റവും മഹത്തായ സ്വഭാവ വിശേഷണമാണ് പ്രവാചകന്‍റെ പ്രത്യേകതയെന്നും ഈ സ്വഭാവ വൈശിഷ്ടത്തില്‍ ആകൃഷ്ടരായാണ് വലിയ സമൂഹം സത്യസരണി പുല്‍കിയതെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുനീര്‍ വാഫി പറഞ്ഞു. സയ്യിദ് സീതിക്കോയ തങ്ങള്‍ പാതാക്കര, ടി.എച്ച്. ദാരിമി, മുസ്തഫ ഫൈസി ചേറൂര്‍ , അബൂബക്കര്‍ ദാരിമി ആലംപാടി എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതം പറഞ്ഞു.


- മജീദ് പുകയൂര്‍ -