ഡിസംബര്‍ 6; പ്രാര്‍ഥനാദിനമായി ആചരിക്കുക: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌: ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയ്ക്ക്‌ 20 വര്‍ഷം തികയുന്ന ഇന്ന് സംസ്ഥാനവ്യാപകമായി പ്രാര്‍ഥനാദിനം ആചരിക്കാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ അബ്ബാസലി ശിഹാബ്‌ തങ്ങളും ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയും പ്രവര്‍ത്തകരോട്‌ അഭ്യര്‍ഥിച്ചു.
ഓരോ ഇന്ത്യക്കാരനും ഏറെ അപമാനം ഉണ്‌ടാക്കുകയും മുസ്‌ലിംകള്‍ കബളിപ്പിക്കപ്പെട്ടതുമായ ബാബരി സംഭവം മാപ്പര്‍ഹിക്കാത്ത പാതകമാണ്‌. അന്നത്തെ പ്രധാനമന്ത്രിയുടെ വാഗ്‌ദാനം നിറവേറ്റപ്പെടാത്തിടത്തോളം കാലം കോണ്‍ഗ്രസ്സിന്‌ വിഷയത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബാബരി സംഭവത്തിന്റെ മറപിടിച്ച്‌ വളര്‍ന്നുവരാന്‍ ശ്രമിച്ച തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കു സാധിച്ചിട്ടുണ്‌ട്‌. 
എന്നാല്‍, വര്‍ഗീയകലാപങ്ങള്‍ ഉണ്‌ടാക്കി മുസ്‌ലിംകളെ വംശഹത്യ നടത്തുകയും നിരപരാധികളായ ആറായിരത്തോളം മുസ്‌ലിം യുവാക്കള്‍ വിചാരണ പോലും ഇല്ലാതെ ജയിലില്‍ കഴിയുകയുമാണ്‌. 
ഭരണകൂടത്തിന്റെ കൂടി മൌനാനുവാദത്തോടെ ഒരു സമുദായത്തെ അരക്ഷിതാവസ്ഥയിലേക്കു നയിക്കാനുള്ള ശ്രമങ്ങളാണു ബാബരി ദുരന്താനന്തരം രാജ്യത്തു നടന്നിട്ടുള്ളത്‌. ബാബരി കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു പ്രത്യേക കോടതി സ്ഥാപിച്ച്‌ കേസുകള്‍ തീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തണമെന്നും നേതാക്കള്‍ പത്ര കുറിപ്പില്‍ അറിയിച്ചു.