ബാബരി മസ്ജിദ്: സുപ്രീം കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ യശസ്സ് ഉയര്‍ത്തി: സമസ്ത

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെ ബി.ജെ.പി, സംഘ് പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയര്‍ത്തിയെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിപട്ടികയിലുള്ള കേന്ദ്ര മന്ത്രി ഉമാഭാരതിയും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. സ്വയം ഒഴിയാത്ത പക്ഷം അവരെ പദവികളില്‍ നിന്ന് മാറ്റാന്‍ കേന്ദ്ര ഭരണകൂടം തയ്യാറാവണമെന്നും അവര്‍ പറഞ്ഞു. സുപ്രീം കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും കോടതിയോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കാനും സഹായകമായിട്ടുണ്ട്. കാല്‍നൂറ്റാണ്ട് പിന്നിട്ട ഒരു കേസില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇനിയും കാലതാമസം ഉണ്ടാവരുതെന്നും അവര്‍ പറഞ്ഞു.
- Samasthalayam Chelari