ഇസ്‍ലാമിക ചൈതന്യം ചോര്‍ന്നു പോകുന്ന പ്രവണതക്കെതിരെ ജാഗരൂകരാവുക : അബ്ദുസ്സമദ് പൂക്കോട്ടൂര്‍

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കുന്നു
ജിദ്ദ : സൃഷ്ടാവിനെ കുറിച്ചുള്ള അവബോധം മനുഷ്യനെ നന്മയിലേക്ക് നയിക്കുമെന്നും ഇസ്‍ലാമിക ചൈതന്യത്തിന്‍റെ പവിത്രത ചോര്‍ന്നു പോകുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് വര്‍ത്തമാനകാലത്ത് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രമുഖ വാഗ്മിയും SYS സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഇസ്‍ലാമിന്‍റെ പേരു വെച്ച് നടത്തുന്ന അധാര്‍മ്മിക പ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്നും പണത്തിനു വേണ്ടി ക്വട്ടേഷന്‍ സംഘത്തെ സൃഷ്ടിക്കുന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സംസ്കാരത്തിലേക്ക് നമ്മുടെ നാടിനെ ചെന്നെത്തിച്ചത് ലജ്ജാകരമാണെന്നും ഇതിനെതിരെ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജിദ്ദ ഇസ്‍ലാമിക് സെന്‍ററും SYS ജിദ്ദാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിം സംഘ ശക്തിക്ക് കീഴില്‍ നില്‍ക്കുന്നവരെ ഭിന്നിപ്പിക്കുകയും പ്രവാചകന്‍റെ പേരില്‍ പോലും സമ്പത്ത് ലാക്കാക്കിക്കൊണ്ടുള്ള വാണിജ്യവല്‍ക്കരണം നടത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ ശബ്ദിക്കാന്‍ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പൂര്‍വ്വികരായ പണ്ഡിതന്മാര്‍ ത്യാഗോജ്വലമായി പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും മറ്റിതര സംസ്ഥാനങ്ങളേക്കാള്‍ ഇസ്‍ലാമിക അവബോധമുള്ളവരായി നാം മാറിയതിനു പിന്നില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ടി.എച്ച്. ദാരിമി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി താമരശ്ശേരി, അലി മുസ്‍ലിയാര്‍ മണ്ണാര്‍ക്കാട്, മുസ്തഫ ബാഖവി ഊരകം, മുജീബ് പൂക്കോട്ടൂര്‍, അബ്ദുല്‍ വഹാബ് കൊല്ലം പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതവും നൌഷാദ് അന്‍വരി മോളൂര്‍ നന്ദിയും പറഞ്ഞു.