പ്രവാചകനിന്ദ; പ്രതികരണങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭയും സൗദി ഗ്രാന്‍ഡ്‌ മുഫ്തിയും

സൗദി ഗ്രാന്‍ഡ്‌ മുഫ്തി
മക്ക/ദോഹ: കാര്‍ട്ടൂണുകളും ചലച്ചിത്രങ്ങളും വഴി പ്രവാചകനെ അവഹേളിക്കുന്നതിനെതിരെ സമാധാനപരമായും സംസ്കാരം കൈവിടാതെയും പ്രതികരിക്കണമെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭയും  സൗദി ഗ്രാന്‍ഡ്‌ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അല്‍-ശൈഖും ആഹ്വാനം ചെയ്തു.
മദീന ഖലീഫയിലെ ഉമര്‍ബിന്‍ ഖതാബ് പള്ളിയില്‍ നടത്തിയ ജുമുഅ പ്രഭാഷണത്തിനും നമസ്കാരത്തിനും ശേഷം നടന്ന പ്രതിഷേധ പ്രകടനത്തിന്  വാഹനത്തിലിരുന്ന് നേതൃത്വം നല്‍കവെ അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയാണ് ലോക മുസ്ലിംക ലോടുള്ള ഈ ആഹ്വാനം നടത്തിയത്.
ഡോ. യൂസുഫുല്‍
ഖറദാവി
ലോകജനസംഖ്യയുടെ നല്ലൊരുശതമാനം വരുന്ന മുസ്ലിംകള്‍ മനുഷ്യത്വവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല. സ്വന്തമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വ്യാപൃതരാണവര്‍. അറബ്വസന്ത കാലത്ത് സ്വാതന്ത്ര്യം നേടിയെടുക്കാനും നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്കും വേണ്ടിയാണ് സമരം ചെയ്തത്. എന്നാല്‍ ജനകോടികളുടെ വികാരം വ്രണപ്പെടുത്തി ഡെന്‍മാര്‍ക്കിലിറങ്ങിയ കാര്‍ട്ടൂണിനെതിരെ അവര്‍ക്ക് രംഗത്തിറങ്ങേണ്ടിവന്നു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ മഹത്തായ സ്വാധീനം ചെലുത്തിയ പ്രവാചകനെ നിന്ദിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തിയിട്ടില്ലെങ്കിലും ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. ഖുര്‍ആന്‍ കത്തിക്കാന്‍ മുന്‍കൈയ്യെടുത്ത വ്യക്തിക്ക് ഇതില്‍ പങ്കുണ്ടെന്ന് പറയപ്പെടുന്നു.
ഈജിപ്തില്‍ മുസ്ലിംകള്‍ക്കൊപ്പം സഹവസിച്ച ശേഷം അമേരക്കയിലേക്ക് കുടിയേറിയ കോപ്റ്റിക് വിഭാഗത്തിന് ഇതില്‍ പങ്കുണ്ടെന്നറിയുന്നത് ഖേദകരമാണ്. അമേരിക്കന്‍ ഭരണകൂടത്തിന് ഇതില്‍ പങ്കില്ലെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അവര്‍ ശ്രമിക്കണം. ആട്ടിടയനായും വ്യാപാരിയായും മധ്യസ്ഥനായും കുടുംബനാഥനായും ഭരണത്തലവനായും ചരിത്രത്തില്‍ ശോഭിച്ച പ്രവാചകന്‍ സര്‍വ്വജനവിഭാഗങ്ങളുടെയും ഗുണകാംക്ഷിയായിരുന്നു. ചര്‍ച്ചുകളും സിനഗോഗുകളും തകര്‍ക്കുന്നതിനെ പ്രതിരോധിക്കണമെന്ന ഖുര്‍ആന്‍െറ ആഹ്വാനം ഇതരമതസ്ഥരോടുള്ള ആദരവിന് ഉദാഹരണമാണ്.
പ്രവാചകനെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുമ്പോഴും മാന്യത കൈവിടരുത്. എംബസികള്‍ കൈയ്യേറുന്നതും അംബാസഡറെ വധിക്കുന്നതും ഒരിക്കലും നിതീകരിക്കാനാവില്ല. പ്രവാചകസന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഒരു സിനിമയുടെ നിര്‍മാണം ഖത്തറില്‍ നടന്നുവരുന്നതായും ഖറദാവി പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം ഖറദാവി നടത്തിയ ജുമുഅക്ക്  വന്‍ ജനാവലിയാണ് എത്തിയത്.
പള്ളിയിലും പരിസരത്തും റോഡിലും സുരക്ഷാസന്നാഹങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. സിറിയന്‍ ജനതക്ക് ഭക്ഷണവും മരുന്നും മാത്രമല്ല അറബ് ഭരണകൂടങ്ങള്‍ ആയുധവും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസദ് ഭരണകൂടത്തെ ന്യായീകരിക്കുന്ന പണ്ഡിതരുടെ നിലപാടിനെയും  ഖറദാവി അപലപിച്ചു. 
ബി തിരുമേനി(സ)യെ അവഹേളിക്കുന്ന അമേരിക്കന്‍ ചലച്ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ അക്രമ പാതയില്‍ നിന്ന് പിന്തിരിയണമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അല്‍-ശൈഖ്  പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. 
വിശ്വാസികള്‍ ക്രോധത്തിന് അടിമപ്പെടുകയാണെങ്കില്‍ ഇത്തരത്തിലുള്ള സിനിമകള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കലാകും അതെന്നും നിരപരാധികളെ വധിക്കാനും പൊതുമുതലുകള്‍ നശിപ്പിക്കാനും തക്കവിധം തങ്ങളുടെ ദേഷ്യത്തെ വളര്‍ത്താതിരിക്കാന്‍ മുസ്ലീങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു. 
നബി(സ )യെ അവഹേളിക്കുന്ന അമേരിക്കന്‍ സിനിമയ്‌ക്കെതിരായ പ്രതിഷേധം കൂടുതല്‍ രാജ്യങ്ങളിലേക്ക് അക്രമാസക്തമായി പടരുന്നതിനെത്തുടര്‍ന്നാണ് ലോക നേതാക്കള്‍  ആഹ്വാനവുമായി എത്തുന്നത്. സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധം ചൊവ്വാഴ്ച ലിബിയയിലാണ് ആരംഭിച്ചത്. 
തുടര്‍ന്ന്പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
നബി(സ) തിരുമേനിയെ അവഹേളിക്കുന്ന രീതിയില്‍ കാലിഫോര്‍ണിയയില്‍നിന്നുള്ള സാം ബാസില്‍ എന്നയാള്‍ ഈജിപ്തില്‍നിന്നുള്ള ഒരു അഭയാര്‍ഥിയുടെ സഹായത്തോടെ നിര്‍മിച്ച  സിനിമയാണ് വിശ്വാസ ലോകത്തെ പ്രതിഷേധത്തിന് കാരണമായി തീര്‍ന്നത്.