പ്രവാകനെ അവഹേളിക്കുന്ന അമേരിക്കന്‍ ഡോക്യുമെന്ററി; പിന്നില്‍ ഇസ്രായേല്‍ വംശജന്‍; മുസ്‌ലിം ലോകത്ത്‌ വ്യാപക പ്രതിഷേധം


 പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യെ നിന്ദിച്ചു അമേരിക്കയില്‍ പുറത്തിറങ്ങിയ  ഡോക്യുമെന്ററി ക്കെതിരെ മുസ്‌ലിം ലോകത്ത്‌ വ്യാപക പ്രതിഷേധം. ലിബിയയിലും ഈജിപ്തിലും അമേരിക്കന്‍ സ്ഥാനപതി കാര്യലയങ്ങള്‍ക്ക് നേരെ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി.ലിബിയയിലെ ബെന്‍ഗാസയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ അംബാസഡറും മൂന്ന് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ലിബിയക്കുപുറമെ ഈജിപ്തിലും പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ട്. കൈറോയിലെ അമേരിക്കന്‍ എംബസിയില്‍ അത്രിക്രമിച്ചു കയറിയ പ്രതിഷേധസംഘം അമേരിക്കന്‍ പതാക കീറിയതായി റിപ്പോര്‍ട്ടുണ്ട്.

 
ഡോക്യുമെന്ററിയുടെ ഇംഗ്ലീഷിലുള്ള ട്രെയിലര്‍ കഴിഞ്ഞ ജൂലായില്‍ ഒരു യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും മുസ്‌ലിം ലോകത്ത് ഇത് ചര്‍ച്ചയാകുന്നത് കഴിഞ്ഞയാഴ്ച അതിന്റെ അറബിയിലുള്ള പതിപ്പ് അതേ ചാനലില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതോടു കൂടിയാണ്.
ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും ഏറെ പരിഹസിക്കുന്ന ഈ ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച താരെണെന്ന കാര്യം തുടക്കത്തില്‍ വ്യക്തമായിരുന്നില്ല. ഇസ്രായേല്‍ വംശജനായ സാം ബേസിലാണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചെതെന്ന വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ആദ്യമായി പുറത്ത് വിട്ടത്. 
ജേണലിനനുവദിച്ച അഭിമുഖത്തില്‍ ‘കാന്‍സര്‍’ എന്നാണ് സാംബേസില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത്. 100 ജൂതസുഹൃത്തുക്കളില്‍ നിന്ന് സമാഹരിച്ച 5 മില്യന്‍ ഡോളറുപയോഗിച്ച് കഴിഞ്ഞ വര്‍ഷമാണ് താന്‍ കാലിഫോര്‍ണിയയില്‍ ഇത് ഷൂട്ട് ചെയ്തതെന്നും അഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട്.

വിഷയം പുറത്തുവന്നതോടെ മുസ്‌ലിം ലോകത്ത് പ്രതിഷേധം ശക്തമാകുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം മാനിച്ച് ഈജിപ്തിലെ ഭരണകൂടവും നടപടികളെടുത്തു തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ഇതിന്റെ പ്രദര്‍ശനം തടയാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മൂര്‍സി ഭരണകൂടം വാഷിങ്ങടണിലെ ഈജിപ്ഷ്യന്‍ കാര്യാലയത്തിനു ഉത്തരവ് നല്‍കിയിട്ടുണ്ട്.
അതിനിടെ, ഇരട്ടഗോപുരങ്ങളുടെ ആക്രമണവാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാശ്ചാത്യമാധ്യമങ്ങള്‍ ഇസ്‌ലാമിനെ കുറിച്ചും തീവ്രവാദത്തെ സംബന്ധിച്ചും നിരവധി പരിപാടികള്‍ പ്രക്ഷേപണം ചെയ്തത് പ്രതിഷേധത്തെ കൂടുതല്‍ ശക്തമാക്കിയെന്ന നിരീക്ഷണങ്ങളുണ്ട്.