വിമോചന യാത്രക്ക്‌ മലയോര ജില്ലയില്‍ രാജോചിത വരവേല്‍പ്‌

കല്‍പറ്റ : ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രക്ക്‌ വയനാട്‌ ജില്ലയില്‍ ഊഷ്‌മള വരവേല്‍പ്‌. ജില്ലാ അതിര്‍ത്തിയായ നിരവില്‍ പുഴയില്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നൂറു കണക്കിന്‌ പ്രവര്‍ത്തകരാണ്‌ യാത്രയെ വരവേറ്റത്‌. തരുവണ, കമ്പളക്കാട്‌, തമിഴ്‌നാട്ടിലെ നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരങ്ങള്‍ക്ക്‌ ശേഷം പടിഞ്ഞാറെത്തറയില്‍ സമാപിച്ചു.
ആത്മീയത വിശുദ്ധമാണെന്നും എന്നാല്‍ ഇത്‌ ഉപയോഗിച്ച്‌ ചൂഷണം നടത്തുന്നത്‌ അനുവദിക്കാനാവില്ലെന്നും സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ വ്യക്തമാക്കി.
സമൂഹത്തിലെ ജീര്‍ണതകളെ തുടച്ചുനീക്കലും കപടവാദങ്ങളെ ചെറുത്തു തോല്‍പിക്കലും സമസ്‌തയുടെ സ്ഥാപിത ലക്ഷ്യങ്ങളാണ്‌. വിവാദ കേശത്തിന്‌ പ്രാമാണിക തെളിവുകളില്ലാത്തതിനാല്‍ അംഗീകരിക്കാനാവില്ലെന്നും മാനവികതയുടെ പേരില്‍ നടക്കുന്ന നാടകങ്ങള്‍ പൊതുജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം പടിഞ്ഞാറെത്തറയില്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
നാസ്വിര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സത്താര്‍ പന്തല്ലൂര്‍, അലി.കെ വയനാട്‌, അയ്യൂബ്‌ കൂളിമാട്‌, അബൂബക്കര്‍ സാലൂദ്‌ നിസാമി, റഹീം മാസ്റ്റര്‍ ചുഴലി, സൈദലവി റഹ്‌മാനി, നവാസ്‌ ആലപ്പുഴ നേതൃത്വം നല്‍കി.
അബൂബക്കര്‍ ഫൈസി മലയമ്മ, ഇബ്‌റാഹീം ഫൈസി പേരാല്‍, അബ്‌ദുറസാഖ്‌ ബുസ്‌താനി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുജീബ്‌ ഫൈസി പൂലോട്‌, മിര്‍ശാദ്‌ യമാനി തുടങ്ങിയവര്‍ സ്ഥിരാംഗങ്ങളായിരുന്നു.
യാത്ര ഇന്ന്‌ കോഴിക്കോട്‌ ജില്ലയിലെത്തും. കാലത്ത്‌ 9ന്‌ മുക്കം, 11ന്‌ പൂനൂര്‍, 3ന്‌ കൊയിലാണ്ടി, 4ന്‌ കോഴിക്കോട്‌ റയില്‍ വേ സ്റ്റേഷന്‍ പരിസരം, 5ന്‌ ഫറോക്ക്‌ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട്‌ 7ന്‌ കുന്ദമംഗലത്ത്‌ സമാപിക്കും.