അഞ്ചാംമന്ത്രി: വര്‍ഗീയത വളര്‍ത്താന്‍ ബോധപൂര്‍വ ശ്രമം -എസ്.എം.എഫ്

തേഞ്ഞിപ്പലം : അഞ്ചാംമന്ത്രിയുടെ പേരില്‍ സാമുദായിക സമവാക്യം തകരുമെന്ന് പ്രചരിപ്പിക്കുന്നവര്‍ മതസൗഹാര്‍ദ കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ബോധപൂര്‍വ ശ്രമം നടത്തുകയാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. 
മുസ്‌ലിം, ദളിത് വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്പിന് ആക്കംകൂട്ടാനായി പരിഷ്‌കൃത സമൂഹം മുന്നോട്ട് വരണമെന്നും സംസ്ഥാന കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഒട്ടേറെ കുറ്റകരമായ പ്രവണതകള്‍ മതത്തിന്റെ പേരില്‍ നടപ്പാക്കിവരുന്ന നേതാവാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. മഹാനായ മുഹമ്മദ് നബിയെപ്പോലും വിപണന ഉപകരണമാക്കുന്ന ആത്മീയ കുറ്റകൃത്യങ്ങളിലാണ് അബൂബക്കര്‍ മുസ്‌ലിയാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും സംസ്ഥാന കമ്മിറ്റി പ്രമേയത്തില്‍ പറയുന്നു.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. കെ.എം. സൈതലവി ഹാജി, കെ.എം. ആലി, ടി.എ. അബ്ദുള്‍അസീസ് ബാഖവി, കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എന്‍.എ.സി. കുട്ടി ഹാജി, അബ്ദുല്ല ഹാജി, ആര്‍.വി. കുട്ടിഹസ്സന്‍ ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, കെ. ഇബ്രാഹിം മുസ്‌ലിയാര്‍, കെ. ചേക്കുട്ടി ഹാജി, മാമുക്കോയ ഹാജി, പിണങ്ങോട് അബൂബക്കര്‍, എ.കെ. ആലിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.