ഹാദിയ ജിദ്ദാ കമ്മിറ്റി സംഘടിപ്പിച്ച വിമോചന യാത്ര ഐക്യദാര്‍ഢ്യ സമ്മേളനം ശ്രദ്ധേയമായി

ഡോക്ടര്‍ സുബൈര്‍ പ്രസംഗിക്കുന്നു
ജിദ്ദ : അതി സൂക്ഷ്മമായ അന്വേഷണങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രമാണ് മതത്തിന്‍റെ പ്രമാണങ്ങള്‍ ക്രോഡീകരിച്ച മഹാ മനീഷികള്‍ ഗ്രന്ഥ രചനകള്‍ക്ക് തൂലിക ചലിപ്പിച്ചതെന്നും, ശുദ്ധ ഉറവിടങ്ങള്‍ തേടിയുള്ള ഇത്തരം അന്വേഷണങ്ങളാവണം എക്കാലത്തും മത വിഷയങ്ങളില്‍ സ്വീകാര്യതക്ക് നിദാനമാകേണ്ടതെന്നും ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി രജിസ്ട്രാര്‍ ഡോക്ടര്‍ സുബൈര്‍ ഹുദവി പറഞ്ഞു. കളങ്കിത സ്രോതസുകള്‍ തിരിച്ചറിയാനും ചൂഷണങ്ങളില്‍ നിന്നു സമൂഹത്തെ രക്ഷപ്പെടുത്താനും വൈകിയാല്‍ നഷ്ടമാകുന്നത് പവിത്രമായ വിശ്വാസത്തിന്‍റെ അടിത്തറകളായിരിക്കും.
ആരാധനകള്‍ നല്‍കുന്ന ആത്മ സംസ്കരണത്തിന്‍റെ സൗരഭ്യം, കര്‍മ മണ്ഡലങ്ങളില്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതത്തില്‍ ഉടനീളം നില നിര്‍ത്താന്‍ കഴിയണം. നിത്യ സമാധാനത്തിന്‍റെ വഴികളിലേക്ക് സമൂഹത്തെ ആകര്‍ഷിക്കാന്‍ വിശുദ്ധിയുടെ പരിമളത്തിനപ്പുറം മറ്റൊരു ശക്തിക്കുമാകില്ല. ജീവിതത്തിന്‍റെ സര്‍വ മേഖലകളിലും ഇസ്ലാം അനുശാസിക്കുന്നത് നന്മയുടെ നിശ്ചയങ്ങളാണെന്നും അറിവിന്‍റെ വെളിച്ചം പരത്താനും അധാര്‍മികതക്കെതിരെ ശബ്ദമുയര്‍ത്താനും ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ ഹുദവി കൂട്ടായ്മ "ഹാദിയ" ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ഷറഫിയയില്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന വിമോചന യാത്ര ഐക്യദാര്‍ഢ്യ സമ്മേളനം ടി.എച്.ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് SYS നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായ ഷമീര്‍ എ.എം, മജീദ്‌ പുകയൂര്‍, അബൂസാലിഹ് വിളയൂര്‍ എന്നിവര്‍ക്ക് യഥാക്രമം ഫസ്റ്റ്, സെകന്‍റ്, തേഡ് എന്നീ നിലകളില്‍ അബ്ദുല്‍ റഹ്‍മാന്‍ ഫൈസി കുഴിമണ്ണ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
SKSSF സംസ്ഥാന സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, അബുബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി, ഉസ്മാന്‍ എടത്തില്‍ നജ്മുദ്ധീന്‍ ഹുദവി , അലി മുസ്ലിയാര്‍ മുസ്തഫ അന്‍വരി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. മുസ്തഫ ഹുദവി സ്വാഗതവും നൌഷാദ് അന്‍വരി നന്ദിയും രേഖപ്പെടുത്തി.