ഉറങ്ങാന്‍ മറക്കരുത്

ജി.സി. കാരയ്ക്കല്‍

രാവിലെ ഉറക്കം ഉണര്‍ന്നതു മുതല്‍ ഉറങ്ങുന്നതുവരെ ഇന്ദ്രിയങ്ങള്‍ വിവിധ വിഷയങ്ങളില്‍ വ്യാപൃതരാണ്. കാണുക, കേള്‍ക്കുക, ആഹാരം കഴിക്കുക, തൊട്ടനുഭവിക്കുക ഇതിലേതെങ്കിലും ഒന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കും. ഇത്തരം ഇന്ദ്രിയ വിഷയങ്ങള്‍ക്ക് നമ്മുടെ ഊര്‍ജം ഉപയോഗിക്കപ്പെടുന്നു. പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്‍റെ എണ്ണ പോലെ ഊര്‍ജം വാര്‍ന്നു പോകുന്നു. മനുഷ്യന് ഉറക്കം എന്ന സ്ഥിതി വിശേഷം ഇല്ലായിരുന്നെങ്കില്‍ ഇരുപത്തിനാല് മണിക്കൂറും അവന്‍ ഇന്ദ്രിയ വിഷയങ്ങളില്‍ മുഴുകി കഴിയുമായിരുന്നു. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എല്ലാ ഇന്ദ്രിയങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് അവനിലേക്ക് തന്നെ ആഴത്തിലേക്ക് ചെല്ലുവാനായി തന്പുരാന്‍ ഉറക്കം എന്ന പ്രതിഭാസം സൃഷ്ടിച്ചു. അതില്ലാതെ മനുഷ്യന് നിലനില്‍പ്പില്ല. കാരണം ഉറക്കത്തിലൂടെയാണ് ചൈതന്യം വീണ്ടെടുക്കുന്നത്. മനസ്സിനെ, ബോധത്തെ ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും അകറ്റുന്പോള്‍ അഗാധമായ വിശ്രമം ലഭിക്കുന്നു.

ഒരിക്കല്‍ മുല്ലാ നസ്‍റുദ്ദീന്‍ തന്‍റെ കുതിരപ്പുറത്ത് സവാരി ചെയ്യുകയായിരുന്നു. ക്ഷീണിച്ചവശനായ അദ്ദേഹം കുതിരപ്പുറത്തിരിക്കാന്‍ കഴിയാതെ തൂങ്ങിക്കിടക്കുകയായിരുന്നു. മുഖം വളരെ നിര്‍ജീവമായി, ക്ഷീണിച്ച് കൃഷ്ണമണി മുകളിലേക്ക് കയറിയിരുന്നു. കുതിര ഗ്രാമത്തിലെ തെരുവുകള്‍ തോറും ചുറ്റിനടന്നു. താങ്കള്‍ എവിടെയാണ് പോകുന്നതെന്ന് ഗ്രാമവാസികളുടെ ചോദ്യത്തിന് അദ്ദേഹത്തിന്‍റെ ഉത്തരം 'എനിക്കറിയില്ല, കുതിരയോട് ചോദിക്കൂ' എന്നായിരുന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ ഈ കുതിരയെപ്പോലെയാണെങ്കില്‍ ആ കുതിരയെ നിയന്ത്രിക്കാനുള്ള ശേഷിയാണ് മനുഷ്യന്‍ നേടിയെടുക്കേണ്ടത്.

സ്കൂളില്‍ പഠിക്കുന്പോള്‍ എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അയാള്‍ എപ്പോഴും റേഡിയോ ട്യൂണ്‍ ചെയ്തുകൊണ്ടിരിക്കുമായിരുന്നു. ഒരു സ്റ്റേഷനിലും ശ്രദ്ധിക്കാതെ ഒരു പാട്ടിന്‍റെ രണ്ട് വരികള്‍ പോലും ശ്രദ്ധിക്കാതെ സ്റ്റേഷനുകള്‍ മാറ്റിക്കൊണ്ടിരുന്നു. അയാള്‍ വളരെ അസ്വസ്ഥനായി നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി സമയം പാഴാക്കിക്കൊണ്ടിരിക്കുന്നു.

ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ചില്ലെങ്കില്‍ വിശ്രമിക്കാന്‍ കഴിയില്ല. അഗാധമായ വിശ്രമം ലഭിക്കുന്നതിന് ഇന്ദ്രിയങ്ങളെ പിന്‍വലിച്ച് നിങ്ങള്‍ ബോധപൂര്‍വ്വം വിശ്രമിക്കണം. അതിന് എല്ലാ രാത്രികളിലും നിങ്ങള്‍ ഉറങ്ങേണ്ടതായിട്ടുണ്ട്. പ്രപഞ്ചകര്‍ത്താവ് നമ്മുടെ ഘടനയെ അപ്രകാരമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അല്ലെങ്കില്‍ നാം മരിച്ചു പോകും. ബോധപൂര്‍വ്വമായി മനസ്സിനെ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ച് ഉറവിടത്തിലെത്തിച്ചാല്‍ കുറച്ച് നിമിഷത്തിലേക്കാണെങ്കില്‍ തന്നെയും അത് അഗാധമായ വിശ്രമം പ്രദാനം ചെയ്യുന്നു. ഉറക്കത്തിന് ശേഷം ഒരു മനുഷ്യന് ലഭിക്കുന്നത് നവചൈതന്യമാണ്. ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും ലഭിക്കുന്നു.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു പഠിച്ച വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ ഊര്‍ജം വാര്‍ന്ന് മയങ്ങിപ്പോകുന്നത് സാധാരണമാണ്. മാനസികവും ശാരീരികവും വൈകാരികവുമായ ഉന്മേഷത്തിന് മനുഷ്യന്‍ മതിയായ ഉറക്കം ശീലിക്കണം. എന്നല്‍ , അത് പന്തയത്തില്‍ മത്സരിച്ച മുയലിനെപ്പോലെ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും അകലെ പോവുക. മനസ്സിനെ ഉറവിടത്തില്‍ തിരിച്ചെത്തിക്കുന്ന കാര്യം മറക്കാതിരിക്കുകയും വേണം.

- സത്യധാര 2009 നവംബര്‍ 1-30