ബഷീറിന് സമസ്ത പ്രവര്‍ത്തകരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും നടന്നു 
മനാമ: ബഹ്റൈനില്‍ മരണപ്പെട്ട ബഷീറിന് സമസ്ത പ്രവര്‍ത്തകരുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം കുവൈത്തി പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിനും പ്രാര്‍ത്ഥനക്കും നിരവധി പേരാണ് എത്തിയത്. മരണപ്പെടുന്നതിന്‍റെ മണിക്കൂറുകള്‍ മുന്പ് വരെയും സമസ്തയുടെ പ്രവര്‍ത്തനങ്ങളിലും വാരാന്ത സ്വലാത്ത് മജ് ലിസിലും സജീവമായി പങ്കെടുക്കുകയും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത ബഷീര്‍ തങ്ങളോട് വിടപറഞ്ഞത് ഇപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ബഷീറിന് അന്തോപചാരം അര്‍പ്പിക്കാനും പ്രാര്‍ത്ഥനകള്‍ തടത്താനും സമസ്ത നേതാക്കളും കുവൈത്തി പള്ളിയില്‍ എത്തിയിരുന്നു. 

നാട്ടില്‍ നിന്നെത്തിയ സമസ്ത കേന്ദ്ര മുശാവറാംഗവും പണ്ഢിതനുമായ കെ. പി. സി തങ്ങള്‍ വല്ലപ്പുഴ മയ്യിത്ത് നമസ്കാരത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അനുസ്മരണ സന്ദേശം നല്‍കി. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അശ്റഫ് അന്‍വരി, റബീഅ് ഫൈസി അന്പലക്കടവ്, ഹാഫിസ് ശുഐബ്, അബ്ദുറസാഖ് നദ് വി, വി. കെ കുഞ്ഞഹമ്മദ് ഹാജി, എസ്. എം അബ്ദുല്‍ വാഹിദ്, എ. പി ഫൈസല്‍ വില്ല്യാപ്പള്ളി തുടങ്ങി സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികളും വിവിധ മത-രാഷ്ട്രീയ സംഘടനാ നേതാക്കളും സംഘടനാ പ്രതിനിധികളും മയ്യിത്ത് നമസ്കാരത്തിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു. 

പേരാന്പ്ര - മൂലാട് സ്വദേശിയും സമസ്ത ബഹ്റൈന്‍ സാര്‍ ഏരിയാ ഭാരവാഹിയുമായ പുതിയോട്ടില്‍ ബഷീര്‍ (46) വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം തിങ്കളാഴ്ച ഉച്ചക്കുള്ള എയര്‍ ഇന്ത്യയിലാണ് മൃതദേഹം കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി 9. മണിക്ക് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിക്കുന്ന മൃതദേഹം കുന്നരംവെള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. 
Photo: ബഹ്റൈനില്‍ സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മയ്യിത്ത് നിസ്കാര-പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ നിന്ന് 
- samastha news