കാലത്തിന്‍റെ ചുവരെഴുത്തിനോട് സംവദിക്കാന്‍ പ്രാപ്തിയുള്ള പണ്ഡിത സമൂഹം വളര്‍ന്നു വരണം

ദുബൈ : തീവ്രവാദ പ്രവണതകളും അധാര്‍മ്മികതയും അരാജകത്വവും വേരുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സമൂഹത്തെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കാന്‍ ഇസ്‍ലാമിക വിജ്ഞാനത്തോടൊപ്പം തന്നെ കാലഘട്ടം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ സംവദിക്കാന്‍ പ്രാപ്തിയുള്ള പണ്ഡിത സമൂഹം വളര്‍ന്നു വരേണ്ടതുണ്ടെന്ന് പയ്യക്കി ഉസ്താദ് ഇസ്‍ലാമിക് അക്കാദമി കേന്ദ്രിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് ഹാജി പൈവളികെ അഭിപ്രായപ്പെട്ടു. ദേരയില്‍ ദുബൈ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉദാത്തമായ ആദര്‍ശവും കൊണ്ട് ജനമനസ്സുകളില്‍ ഇന്നും ജീവിച്ചിരിക്കുന്ന മണ്‍മറഞ്ഞ പണ്ഡിത മഹത്തുക്കളായ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, പയ്യക്കി ഉസ്താദ്, ഖാസി കോട്ട ഉസ്താദ് തുടങ്ങിയവരുടെ പാതയില്‍ നിന്നുകൊണ്ട് തന്നെ സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിന് ഇന്ന് നേതൃത്വം നല്‍കുന്ന ശൈഖുനാ പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍ക്ക്ക ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം യോഗം അംഗീകരിച്ചു. മൊയ്തീന്‍ അബ്ബ യുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദിര്‍ അസ്അദി യോഗം ഉദ്ഘാടനം ചെയ്തു. മഹ്‍മൂദ് ഹാജി പൈവളികെ പ്രമേയ പ്രഭാഷണം നടത്തി. ശാഫി ഹാജി, ഇസ്‍മാഈല്‍, മൊയ്തു, റഫീഖ്, ഖലീല്‍, സിദ്ദീഖ്, അബൂബക്കര്‍ അന്‍സാര്‍, ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. മൂസ പൈവളി സ്വാഗതവും അസീസ് ബള്ളൂര്‍ നന്ദിയും പറഞ്ഞു.