റംസാന്‍ അവസാന പത്തിലേക്ക്

ആത്മസമര്‍പ്പണത്തിലൂടെ

വിശ്വാസിയുടെ കര്‍മങ്ങളെ പരിശുദ്ധമാക്കാന്‍ സര്‍വശക്തന്‍ കനിഞ്ഞുനല്കിയ പുണ്യ റംസാന്‍മാസം അവസാനപത്തിലേക്ക് കടന്നു. ഇനി നരകമോചനത്തിനായുള്ള പ്രാര്‍ഥനയുടെ രാവുകളാണ്. അവസാന പത്തായതോടെ വിശ്വാസികള്‍ നോമ്പിന്റെ പാരമ്യത്തിലായി.

ഇസ്‌ലാമിന് ഏറെ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇനിയുള്ളത്. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിലേക്കവതരിച്ച പുണ്യരാവായ 'ലൈലത്തുല്‍ ഖദ്ര്‍' റംസാനിലെ അവസാനത്തെ പത്തിലാണ്. 'ഖദ്‌റിന്റെ രാവ്' എന്നാല്‍ 'നിര്‍ണയരാത്രി' എന്നാണര്‍ത്ഥം. അല്ലാഹുവിന്റെ മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന രാവാണിത്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ദിനം അവസാനപത്തിലെ ഒറ്റയായ ദിവസങ്ങളില്‍ വന്നണയുമെന്നതിനാല്‍ ഇഅ്ത്തികാഫ് (ഭജനമിരിക്കല്‍), ഖുര്‍ആന്‍ പാരായണം, പഠനം എന്നിവയില്‍ വിശ്വാസികള്‍ മുഴുകും.

ഇനിയുള്ള രാപകലുകളില്‍ 'സുബഹി' നമസ്‌കാരംമുതല്‍ പള്ളിയിലെ സംഘനമസ്‌കാരത്തിനും തറാവീഹ് നമസ്‌കാരത്തിനും വിശ്വാസികളുടെ വലിയ തിരക്കാവും. സക്കാത്ത് നല്കലും സമൂഹനോമ്പുതുറകളുമായി വിശ്വാസികള്‍ സജീവമാകും

.