കക്കോവ്: കാന്തപുരം വിഭാഗത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കക്കോവ് മഹല്ല് ജുമാ മസ്ജിദിലെ ജുമുഅ തടസ്സപ്പെട്ടു. ഇന്നലെ ജുമുഅക്കു തൊട്ടുമുമ്പായി നടത്തിയ ആസൂത്രിത ആക്രമണത്തെ തുടര്‍ന്നാണ് ജുമുഅ തടസ്സപ്പെട്ടത്.
സമസ്തയും കാന്തപുരം വിഭാഗവും ഒരുമിച്ച് ഭരണം നടത്തുന്ന കക്കോവ് ജുമുഅത് പള്ളിയില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം തുടര്‍ച്ചയായി മൂന്നു വര്‍ഷം ഒരു വിഭാഗത്തിന്റെ പ്രധിനിധിയാണ് മുദരിസായി സേവനം ചെയ്യേണ്ടതും ഖുതുബക്ക് നേതൃത്വം നല്‍കേണ്ടതും. ആ സമയത്ത് മറു വിഭാഗത്തിന്റെ പ്രധിനിധിയാണ് വാങ്ക് വിളിക്കേണ്ടത്. ധാരണ പ്രകാരം കഴിഞ്ഞ റമളാന്‍ മാസം വരെ മൂന്ന് വര്‍ഷം കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു ഖുതുബ നിവഹിച്ചിരുന്നത്. പെരുന്നാളിന് ശേഷം സമസ്തയുടെ പ്രതിനിധിയെ ഖതീബായും കാന്തപുരം പ്രതിനിധിയെ മുഅദ്ദിനായും പള്ളിയില്‍ ജോലിക്കായി നിയമിച്ചിരുന്നു. ജോലി ഏറ്റെടുത്തു ആദ്യമായി ഖുതുബ നിര്‍വഹിക്കാനായി എത്തിയ ഖതീബിനെയാണ് കാന്തപുരം വിഭാഗക്കാര്‍ തടഞ്ഞത്.
സംഘര്‍ഷ സാധ്യത മനസ്സിലാക്കി സ്ഥലത്തെത്തിയ വാഴക്കാട്, കൊണ്ടോട്ടി എസ് ഐ മാരുടെ സാനിധ്യത്തിലെടുത്ത ഒത്തു തീര്‍പ്പ് തീരുമാന പ്രകാരമം കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധി മആശിറ വിളിച്ചതിന് ശേഷം ഖുതുബക്കായി മിമ്പറിലേക്ക് വന്ന ഖതീബിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. കയ്യേറ്റത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ വന്നതോടെ പോലീസെത്തി പള്ളിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. അഞ്ഞൂറിലധികം വീടുകള്‍ ഉള്ള മഹല്ലില്‍ നിന്നും ജുമുഅക്കായി പള്ളിയിലെത്തിയ വിശാസികളുടെ ജുമുഅയാണ് ഇതേ തുടര്‍ന്ന് നഷ്ട്ടമായത്.
പരിക്ക് പറ്റിയവരെ മഞ്ചേരിയിലെ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Yoonus MP